
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് ചായ വിൽക്കുന്നതായി കാണിക്കുന്ന എഐ വീഡിയോ കോൺഗ്രസ് നേതാവ് പങ്കുവെച്ചത് വിവാദത്തിൽ. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഈ വീഡിയോയെ ശക്തമായി അപലപിച്ചു. കോൺഗ്രസ് നേതാവ് രാഗിണി നായക് ആണ് 'ഇതാര് ചെയ്തതാ?' എന്ന അടിക്കുറിപ്പോടെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ഇളം നീല കോട്ടും കറുത്ത പാന്‍റും ധരിച്ച പ്രധാനമന്ത്രി അന്താരാഷ്ട്ര പതാകകളും ദേശീയ പതാകയും പശ്ചാത്തലത്തിലുള്ള ഒരു റെഡ് കാർപ്പറ്റ് പരിപാടിയിൽ ചായക്കപ്പുകളും കെറ്റിലുമായി നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.
പ്രധാനമന്ത്രി മോദിയുടെ ശബ്‍ദത്തെ അനുകരിച്ചുകൊണ്ട് ഒരു ശബ്‍ദം 'ചായ് ബോലോ, ചായിയേ' (ചായ വേണോ, ചായ) എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനിലെ ചായ വിൽപ്പനക്കാരൻ എന്ന തന്‍റെ ലളിതമായ ഭൂതകാലം പ്രധാനമന്ത്രി പലപ്പോഴും പ്രസംഗങ്ങളിൽ സൂചിപ്പിക്കാറുണ്ട്. പ്രതിപക്ഷം തന്നെ കളിയാക്കുന്നുവെന്നും അദ്ദേഹം ആരോപിക്കാറുണ്ട്.
ഈ വീഡിയോയെ വിമർശിച്ചുകൊണ്ട് ബിജെപി എംപി സംബിത് പാത്ര രാഗിണി നായകിനെ 'പുതിയ മണിശങ്കർ' എന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഭൂതകാലത്തെ കളിയാക്കിയ ആദ്യ രാഷ്ട്രീയ നേതാവായിരുന്നു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി യോഗങ്ങളിൽ നരേന്ദ്ര മോദിയെ ചായ വിൽക്കാൻ കോൺഗ്രസ് സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് മണിശങ്കർ അയ്യരാണ് എന്നും പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച സംബിത് പാത്ര പറഞ്ഞു. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാലയും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. 'രേണുക ചൗധരി പാർലമെന്‍റിനെ അധിക്ഷേപിച്ചതിന് ശേഷം, രാഗിണി നായക് പ്രധാനമന്ത്രി മോദിയുടെ 'ചായ്‌വാല' പശ്ചാത്തലത്തെ ആക്രമിക്കുകയും കളിയാക്കുകയും ചെയ്തിരിക്കുന്നു." എന്ന് അദ്ദേഹം പറഞ്ഞു.
പഴയ തെറ്റുകൾ ആവർത്തിക്കുന്നു
കോൺഗ്രസ് നേതാക്കളുടെ 'ചായ്‌വാല' അഥവാ ചായ വിൽപ്പനക്കാരൻ എന്ന പരിഹാസം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിക്കുകയും പിന്നീട് ബിജെപിക്ക് പലപ്പോഴും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആവർത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2014 ജനുവരിയിലെ എഐസിസി സെഷനിൽ, മോദി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറയുകയും പരിഹാസരൂപേണ അദ്ദേഹം കോൺഗ്രസ് വേദിയിൽ ചായ നൽകുകയോ വിതരണം ചെയ്യുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇത് ചായ വിൽപ്പനക്കാരൻ എന്ന അദ്ദേഹത്തിന്‍റെ ഭൂതകാലത്തെ കളിയാക്കുന്നതായി ചിത്രീകരിക്കപ്പെട്ടു.
ബിജെപി ഈ പരാമർശത്തെ രാജ്യവ്യാപകമായി 'ചായ് പേ ചർച്ച' എന്ന പ്രചാരണമാക്കി മാറ്റി. നൂറുകണക്കിന് സ്ഥലങ്ങളിലെ ചായക്കടകളിൽ നിന്ന് വീഡിയോ ലിങ്ക് വഴി മോദി വോട്ടർമാരുമായി സംവദിച്ചു. ഈ പ്രചാരണം അദ്ദേഹത്തിന്‍റെ ചായ വിൽപ്പന പശ്ചാത്തലം വ്യക്തമായി ഉപയോഗിക്കുകയും സാധാരണ ജീവിതത്തിൽ വേരൂന്നിയ ഒരു നേതാവായി അദ്ദേഹത്തെ അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam