
ഹൈദരാബാദ്: കൊവിഡ് (Covid) ബാധിച്ച ഗർഭിണിക്ക് (Pregnant) ആശുപത്രി ചികിത്സ നിഷേധിച്ചതോടെ യുവതി റോഡിൽ പ്രസവിച്ചു. കൊവിഡ് സ്ഥിരീകരിച്ച യുവതിയെ ചികിത്സിക്കാൻ (Treatment) ആവില്ലെന്നും മറ്റൊരു ആശുപത്രിയിൽ പോകണമെന്നും കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിക്ക് പുറത്തുള്ള റോഡിൽ വച്ച് യുവതി പ്രസവിച്ചു. നാഗർകുർന്നൂൽ ജില്ലയിലെ അച്ചംപേട്ടിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ചയാണ് ഗർഭിണിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഇവിടെ വച്ച് കൊവിഡ് ടെസ്റ്റ് ചെയ്തതോടെ സ്ത്രീ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ കൊവിഡ് പോസിറ്റീവായ ആളെ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. പിന്നാലെ സ്ത്രീ ആശുപത്രിക്ക് പുറത്തെ റോഡിൽ പ്രസവിക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡ്യൂട്ടി ഡോക്ടറെയും സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്തു. അതേസമയം പ്രസവ ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. കൊവിഡ്-19 പോസിറ്റീവ് ആണെങ്കിൽ പോലും ഗർഭിണികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് എല്ലാ സർക്കാർ ആശുപത്രികൾക്കും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam