
ദില്ലി: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ദില്ലിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ്
പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം, വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ്
നടപടിയെന്നും കോൺഗ്രസ് വിമർശിച്ചു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരും: പ്രധാനമന്ത്രി
പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്. ഓണം - രക്ഷാ ബന്ധൻ ആഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
https://www.youtube.com/watch?v=UHFrRDa7Wf0
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam