
ചണ്ഡിഗഡ്: പഞ്ചാബിലെ മുഴുവന്‍ കുടുംബങ്ങൾക്കും 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി സേഹത് ഭീമായോജന പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാളുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
ചണ്ഡിഗഡിലെ സെക്ടർ 35ൽ ഒരു പൊതുയോഗത്തിൽ വച്ചാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ മൂന്ന് കോടി ജനങ്ങൾക്കും ഈ പദ്ധതിയിലൂടെ സൌജന്യ ചികിത്സ ലഭിക്കും എന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ഒക്ടോബർ രണ്ടോടെ പദ്ധതി പ്രാബല്യത്തിൽ വരും. നേരത്തെ അഞ്ച് ലക്ഷം വരെ ഓരോ കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നുവെന്നും ഇത് 10 ലക്ഷമായി ഉയർത്തിയിരിക്കുകയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
പദ്ധതിയില്‍ അംഗമായവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളിലും പ്രതിവര്‍ഷം 10 ലക്ഷം രൂപ വരെയുള്ള കാഷ്‌ലെസ് ചികിത്സ ഉറപ്പ് നല്‍കുന്നതാണ് പദ്ധതി. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്ന് നേരത്തെ ബജറ്റില്‍ ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 778 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
പദ്ധതിയിൽ അംഗങ്ങളാകുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍ത്ത് കാര്‍ഡുകൾ വിതരണം ചെയ്യും. ഇൻഷുറൻസ് ലഭിക്കാൻ വരുമാന പരിധിയില്ല. 10 ലക്ഷം രൂപ വരെ കാഷ്ലെസ് ചികിത്സ നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam