
ബംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും പാർട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരിലാരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരെയും അപമാനിക്കലാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു രാഹുൽ.
22 വർഷത്തിനു ശേഷമാണ് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ. ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് പാർട്ടിയൊന്നുമല്ല. അഭിപ്രായപ്രകടനങ്ങളിലും ചർച്ചകളിലും വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഒരു ടീമായി പ്രവർത്തിക്കണണെന്ന് ഞങ്ങൾക്കറിയാം. രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : അഭിപ്രായം പറയാനില്ല , എഐസിസി നിർദേശം പാലിക്കും-വി.ഡി.സതീശൻ
ഭാരതം സംസ്ഥാനങ്ങളുടെ ഏകോപനമാണ്. അതായത് നമ്മുടെ വ്യത്യസ്ത ഭാഷകൾ, സംസ്ഥാനങ്ങൾ, പാരമ്പര്യം എല്ലാത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. അതാണ് നമ്മുടെ രാജ്യത്തിന്റെ ശൈലി. രാജ്യത്ത് വെറുപ്പും വിദ്വേഷവും പകർത്തുന്നത് ദേശദ്രോഹപ്രവർത്തനമാണ്. വെറുപ്പും അക്രമവും പരത്തുന്നവർക്കെതിരെ പോരാടും. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് രാജ്യത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. അതൊന്നും രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളല്ല. അതുകൊണ്ടാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. താൻ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ബിജെപിയുടെ രാഷ്ട്രീയം കൊണ്ട് ഇന്ത്യ മടുത്തിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ വലയുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അതേസമയം, മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണയിൽ എഐസിസി നേതാക്കൾക്ക് പങ്കുണ്ടെന്ന് ശശി തരൂർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയോട് ഇക്കാര്യത്തിൽ തന്റെ പരാതി അറിയിക്കുമെന്ന് ശശി തരൂർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ എഐസിസി നേതാക്കളുടെ പങ്ക് സംബന്ധിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നിൽ എഐസിസി നേതാക്കളാണെന്ന് കേൾക്കുന്നു. പക്ഷെ തെളിവ് കിട്ടിയിട്ടില്ല. വോട്ടെടുപ്പിലെ രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു,' ശശി തരൂർ പറഞ്ഞു.