രാജസ്ഥാൻ കോൺഗ്രസിൽ നീറിപ്പുകഞ്ഞ് ഫോൺ ചോർത്തൽ വിവാദം; ഹൈക്കമാന്‍റ് നിലപാടിൽ സച്ചിൻ പൈലറ്റിന് അതൃപ്തി

By Web TeamFirst Published Jun 13, 2021, 2:56 PM IST
Highlights

"സമാന സ്ഥിതി കഴിഞ്ഞ വര്‍ഷവും ഉണ്ടായി. ഇത് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് തെളിയിക്കുന്നതാണ്" -  ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ

രാജസ്ഥാൻ: രാജസ്ഥാൻ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുന്നനിടെ വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചൂടുപിടിക്കുന്നു. എംഎല്‍എമാർ നിരീക്ഷക്കപ്പെടുന്നുണ്ടെന്നും ഫോണ്‍ ചോർത്തുന്നുവെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തുന്ന ആരോപണം. ഏതൊക്കെ എംല്‍എമാർക്കാണ് പരാതിയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സച്ചിൻ പൈലറ്റിന്‍റെ അടുത്തയാളായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്

കഴി‍ഞ്ഞ വര്‍ഷം അശോക് ഗെഹ്ലോട്ടിനെതിരെ പട നയിച്ച സച്ചിന്‍ പൈലറ്റടക്കമുള്ളവര്‍ പാർട്ടിയില്‍ ഫോണ്‍ ചോര്‍ത്തല്‍ പ്രധാന ആരോപണമായി  ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരണം. 

അതേസമയം സച്ചിൻ ക്യാമ്പിന്‍റെ ഫോണ്‍ ചോർത്തല്‍ ആരോപണം ബിജെപിയും ഏറ്റെടുത്തു.  ഫോണ്‍ ചോർത്തല്‍ ആരോപണം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പ്രതികരിച്ചു. 

ഇതിനിടെ സച്ചിന്‍ പൈലറ്റ് അശോക് ഗെഹ്ലോട്ട് പ്രശ്നം കൂടുതല്‍ രൂക്ഷമാകുകയാണ്. പ്രശ്നങ്ങളിൽ ഹൈക്കമാൻഡ്  ഇനിയും അനുഭാവപൂർവ്വം ഇടപെടാത്തതിൽ സച്ചിൻ പൈലറ്റിന് കടുത്ത അതൃപ്തിയുണ്ട് . ഇന്നും ദില്ലിയിൽ തുടരുന്ന സച്ചിൻ  ഹൈക്കമാൻഡുമായി ബന്ധപ്പെട്ടേക്കും.

click me!