
മുംബൈ:രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ഗുവാഹത്തിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ തങ്ങുന്നത് അര കോടിയിലധികം രൂപ മുടക്കിയെന്ന് റിപ്പോര്‍ട്ട്. ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണയുമായി കൂടുതൽ പേർ എത്തുമെന്ന് നേരത്തെ ഉറപ്പിച്ചു 70 റൂമുകളാണ് ഹോട്ടലിൽ ബുക്ക് ചെയ്തിട്ടുള്ളത്. 7 ദിവസത്തേക്കാണ് ബുക്കിങ്.
ഗുവാഹത്തി നഗരത്തിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ആകെയുള്ളത് 149 മുറികളാണ്. ഇതിൽ 70 മുറികളാണ് വിമത എംഎൽഎമാർക്കായി നേരത്തെ ബുക്ക് ചെയ്തിട്ടുള്ളത്. എംഎൽഎമാർ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും ചില എംപിമാരും അടക്കം നൂറിനടുത്തു ആളുകൾ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു. പൊലീസിന്‍റെയും കേന്ദ്ര സായുധ സേനയുടെയും സുരക്ഷ കൂടാതെ എല്ലാ സഹായങ്ങളുമായി പ്രാദേശിക ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടലിലുണ്ട്. എല്ലാവർക്കുമായി ഭക്ഷണമടക്കം ഒരു ദിവസത്തെ ചിലവ് 8 ലക്ഷം രൂപയാണ്. 7 ദിവസത്തേക്കാണ് ബുക്കിങ്, ആകെ ചിലവ് 56 ലക്ഷം രൂപ വരും.
നേരത്തെ മുറികൾ ബുക്ക് ചെയ്തവരെ പോലും ഇതിനോടകം മറ്റു ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വിവാദങ്ങൾ ഒന്നുമറിയാതെ മുറികൾക്കായി വരുന്നവരും ഹോട്ടൽ അധികൃതരും തമ്മിൽ വഴക്കിടുന്നത് ഹോട്ടലിന് മുന്നിൽ ഇപ്പോൾ പതിവ് കാഴ്ചയാണ്. വിമതർ മടങ്ങുന്നത് വരെ പുതിയ ബുക്കിങ്ങൊന്നും ഹോട്ടൽ അധികൃതർ എടുക്കുന്നുമില്ല. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ ഇനി എത്ര നാൾ നീണ്ടാലും അസമിൽ വിമതർ സർവ സുഖ സൗകര്യങ്ങളോടെയും സുരക്ഷിതരാണ്. കേന്ദ്ര സംസ്ഥാന സേനകളുടെ സുരക്ഷയും അതുവരെ തുടരും.
Also Read: മഹാരാഷ്ട്ര പ്രതിസന്ധി : 13 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന, ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam