
ന്യൂഡൽഹി: 1.12 കോടിയോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വരുമാനത്തിൽ വൻ വർദ്ധനവ് വരുത്താൻ സാധ്യതയുള്ള എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ ഉടൻ ഉണ്ടായേക്കും. 2016 മുതൽ നിലവിലുള്ള ഏഴാം ശമ്പള കമ്മീഷന് പകരമായാണ് പുതിയ പരിഷ്കാരം വരുന്നത്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏഴാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 14 ശതമാനം വർദ്ധനവാണ് ലഭിച്ചിരുന്നത്.
എന്നാൽ ഇത്തവണ 30 ശതമാനം മുതൽ 34 ശതമാനം വരെ ശമ്പളത്തിലും പെൻഷനിലും വർദ്ധനവുണ്ടായേക്കാമെന്ന് ആംബിറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടർ 1.9 മുതൽ 3.0 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് അടിസ്ഥാന ശമ്പളത്തിൽ വലിയ മാറ്റം വരുത്തും. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ വൈകിയാലും, 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
പുതിയ ശമ്പള പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കണക്കാക്കുന്നു. കേന്ദ്രം ശമ്പളം വർദ്ധിപ്പിക്കുന്നതോടെ മുൻകാലങ്ങളിലേതുപോലെ സംസ്ഥാന സർക്കാരുകളും ശമ്പള പരിഷ്കരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം എത്തുന്നതോടെ ഉപഭോഗം വർദ്ധിക്കുകയും ഇത് രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.
അടിസ്ഥാന ശമ്പളം നിലവിൽ 50,000 രൂപയുള്ള ഒരു ജീവനക്കാരന്, 2025 അവസാനത്തോടെ ക്ഷാമബത്ത 60 ശതമാനം എത്തുമ്പോൾ, പുതിയ കമ്മീഷൻ വഴി കുറഞ്ഞത് 14 ശതമാനം മുതൽ 34 ശതമാനം വരെ വർദ്ധനവ് പ്രതീക്ഷിക്കാം. നികുതി ഇളവുകൾ കൂടി പരിഗണിക്കുമ്പോൾ സാധാരണക്കാരായ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ ഇത് വലിയ ഗുണമുണ്ടാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam