
ദില്ലി : പാകിസ്ഥാനെതിരെ തിരിച്ചടി ഇന്ത്യ ശക്തമാക്കി. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ ഉണ്ടാകും.
അടിയന്തര സാഹചര്യം നേരിടാൻ മോക്ഡ്രിൽ
ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ ഇന്നും നാളെയുമായി ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ളാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്തു നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കിയത്. കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം.
ദില്ലി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും. ദില്ലി ലഫ്റ്റനൻറ് ഗവർണ്ണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിർദ്ദേശം ഗൗരവമായെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്ത്യ പാകിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam