
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും. അതേസമയം നാളെ നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ ജി23 നേതാക്കള്‍ ഇന്ന് ദില്ലിയില്‍ യോഗം ചേർന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മത്സരിക്കില്ല. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗലോട്ട് പറഞ്ഞു. മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്.
രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന്കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.
പിന്നാലെ സോണിയയെ കണ്ട സച്ചിന്‍ പൈലറ്റ് എല്ലാവരും ഒന്നിച്ച് നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് പറഞ്ഞു. ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്നിക്കിനോടും ഗാന്ധി കൂടുംബം നിർദേശിച്ചു. വാസ്നിക്ക് നാളെ പത്രിക സമർപ്പിക്കും. ജി23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്നിക്ക് അടുത്തിരുന്ന. അതേസമയം ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക വാങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam