
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിലെ നിരത്തുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി ഡ്രൈവിംഗ് വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കാൻ ശ്രമിച്ച യുവാവിന് കനത്ത പിഴ ചുമത്തി ട്രാഫിക് പൊലീസ്. ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മാരുതി സുസുക്കി ബലേനോ കാർ ഉപയോഗിച്ച് അതിവേഗത്തിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്നതാണ് വീഡിയോയിലുള്ളത്. പ്രധാന റോഡിലൂടെ അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് വെട്ടിക്കുകയും ഡ്രിഫ്റ്റ് ചെയ്യുകയും റോഡിന്‍റെ ഓരത്ത് നിർത്തുകയും ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അടുത്ത രംഗത്തിൽ, ഇതേ കാർ വീണ്ടും സ്റ്റണ്ട് ആവർത്തിക്കുകയും ഒരു റെസിഡൻഷ്യൽ സൊസൈറ്റിക്ക് മുന്നിൽ പെട്ടെന്ന് നിർത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ ഇതൊരു സാധാരണ സ്റ്റണ്ട് വീഡിയോ ആയി തോന്നാമെങ്കിലും, വീഡിയോയുടെ അവസാനം അപ്രതീക്ഷിത ട്വിസ്റ്റാണ് ഉള്ളത്. 57,500 രൂപയുടെ ചലാൻ നോയിഡ ട്രാഫിക് പോലീസ് നൽകിയതിന്‍റെ ചിത്രമാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിനാണ് ഈ കനത്ത പിഴ ചുമത്തിയത്. "ഗ്രേറ്റർ നോയിഡയിലെ റോഡുകളിൽ ഒരു യുവാവ് കാർ സ്റ്റണ്ട് നടത്തി. നോയിഡ ട്രാഫിക് പൊലീസ് നടപടിയെടുത്ത് 57,500 രൂപ പിഴ ചുമത്തി. നല്ല കാര്യം, നോയിഡ ട്രാഫിക് പോലീസ്," എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.
"പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബന്ധപ്പെട്ട വാഹനത്തിനെതിരെ നിയമങ്ങൾക്കനുസൃതമായി ഇ-ചലാൻ (57,500 രൂപ) നൽകി നടപടി സ്വീകരിച്ചിരിക്കുന്നു." സംഭവം സ്ഥിരീകരിച്ച് നോയിഡ ട്രാഫിക് പൊലീസ് തങ്ങളുടെ 'എക്സ്' ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.
വീഡിയോ വൈറലായതോടെ, ഉത്തരവാദിത്തമുള്ള ഡ്രൈവിംഗിനെക്കുറിച്ചും അശ്രദ്ധമായ പെരുമാറ്റത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. ഇത് വിലയേറിയ സ്റ്റണ്ട് ആയിപ്പോയെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഇതൊക്കെ അവർക്ക് ദിവസേനയുള്ള കാര്യമാണ്. ആൽഫ 2 മാർക്കറ്റിന് ചുറ്റും ഞാൻ ദിവസവും ഇങ്ങനെയുള്ള ഡ്രൈവർമാരെ കാണുന്നു. ഗ്രേറ്റർ നോയിഡയിൽ ട്രാഫിക് നിയമങ്ങളെ തമാശയായി കണക്കാക്കുന്നത് കണ്ട് ഞാൻ സത്യത്തിൽ അമ്പരന്നുപോയി. യുപിയിലെല്ലായിടത്തും ഇതാണ് പ്രശ്‌നമെന്ന് തോന്നുന്നു. ഞാൻ ബാംഗ്ലൂരിൽ താമസിച്ചിരുന്നു, അവിടെ ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് കണ്ടിട്ടില്ല. ഇത് പ്രധാനമായും പൗരന്മാരുടെ പ്രശ്നമാണെങ്കിൽ പോലും, പൊലീസിന്റെ ഭാഗത്ത് നിന്ന് എന്ത് നടപടിയാണ് ഉണ്ടാകുന്നത്?" എന്ന് മറ്റൊരു ഉപയോക്താവ് ചോദ്യം ചെയ്തു. "പിഴയല്ല, നിങ്ങൾ വാഹനം പിടിച്ചെടുത്ത് അവരെ ലാത്തികൊണ്ട് അടിച്ച ശേഷം ആ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യണം, അപ്പോൾ മാത്രമേ അവർക്ക് പാഠം പഠിക്കൂ," എന്ന് മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam