
ബംഗ്ലൂരു : വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ശേഷിക്കേ കർണാടകത്തിൽ പ്രചാരണം സജീവമാക്കി ദേശീയ നേതാക്കൾ. ബെംഗളൂരു നഗരം പിടിച്ചടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പൻ റോഡ് ഷോ നടത്തി. കോൺഗ്രസിന്‍റെ ബജ്‍രംഗദൾ നിരോധനമെന്ന വാഗ്ദാനം വലിയ വിവാദമായ അവസാനലാപ്പിൽ, ഹനുമാന്‍റെ ചിത്രമുള്ള കൊടികളുമേന്തി നിരവധി പേരാണ് റോഡ് ഷോയ്ക്ക് എത്തിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത സോണിയ ഗാന്ധി, ബിജെപി തോറ്റാൽ മോദിയുടെ ആശിർവാദം കിട്ടില്ലെന്ന അമിത് ഷായുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു.
40 ടൺ പൂക്കൾ വിരിച്ച പാതയിൽ, ജയ് ബജ്‍രംഗബലി എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ലൗഡ് സ്പീക്കറുകളുമായി 26 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ. ബജ്‍രംഗദൾ നിരോധനം ചൂട് പിടിച്ച പ്രചാരണ വിഷയമായ കർണാടകയിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരെയും ബിജെപി പ്രവർത്തകരെയും അണിനിരത്തിയായിരുന്നു മോദിയുടെ ബെംഗളുരു റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തിൽ ബെംഗളുരു സൗത്ത് എംപി തേജസ്വി സൂര്യയും ബെംഗളുരു സെൻട്രൽ എംപി പി സി മോഹനും കാണികളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ തവണ ബിജെപിക്ക് മുൻതൂക്കം കിട്ടിയ മണ്ഡലങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ കടന്ന് പോയത്. പൊതുവേ ബിജെപിക്ക് മികച്ച വിജയം ബെംഗളുരു നഗരമേഖലയിലുണ്ടാകാറുണ്ട്. ബെംഗളുരു റൂറലാകട്ടെ, കോൺഗ്രസ്, ജെഡിഎസ് ശക്തികേന്ദ്രമാണ്. അടിസ്ഥാനസൗകര്യ വികസനത്തിലടക്കമുള്ള അപര്യാപ്തതകളുടെ പേരിൽ വലിയ ഭരണവിരുദ്ധ വികാരം ബെംഗളുരു നഗരമേഖലയിൽ നിലനിൽക്കുന്നുണ്ട്. ആ എതിർപ്പുകൾ മറികടന്ന്, പരമാവധി നഗര വോട്ടുകൾ മോദിയെ മുന്നിൽ നിർത്തി നേടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. അവസാനലാപ്പിൽ, ബജ്‍രംഗബലിയെയും കേരളാ സ്റ്റോറീസും ഉയർത്തിക്കാട്ടി, ധ്രുവീകരണശ്രമം ശക്തമാക്കുകയാണ് ബിജെപി. നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. നാളെയും നഗരത്തിൽ നരേന്ദ്രമോദിയുടെ 10 കിലോമീറ്റർ റോഡ് ഷോ നടക്കും. നാളെ നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
40% കമ്മീഷൻ ആരോപിച്ച് പത്രപ്പരസ്യം: കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
'ഹിജാബ്, ടിപ്പു വിവാദങ്ങൾ അനാവശ്യം'; വികസനം പറഞ്ഞ് വോട്ട് പിടിക്കണമെന്ന് യെദിയൂരപ്പ
അതേസമയം, കർണാടകയിൽ അവസാനലാപ്പിൽ സജീവപ്രചാരണം നടത്തുകയാണ് രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും. ഉത്തര കർണാടകയിലെ ഹുബ്ബള്ളിയിൽ വൻ പൊതുസമ്മേളനത്തിൽ എത്തിയ സോണിയാ ഗാന്ധി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമർശനമാണുയർത്തിയത്. കർണാടകയിൽ ബിജെപി തോറ്റാൽ സംസ്ഥാനത്തിന് മോദിയുടെ ആശീർവാദമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ എന്താണ് ഈ നാട്ടിലെ ജനങ്ങളെക്കുറിച്ച് കരുതിയിരിക്കുന്നതെന്ന് സോണിയ ചോദിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ മാസം തുടർച്ചയായി ഉത്തര കർണാടകയിലും ഓൾഡ് മൈസുരു മേഖലയിലും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയത്. നാളെ ബെംഗളുരു നഗരത്തിൽ രാഹുൽ ഗാന്ധി വൻ പൊതുയോഗത്തിൽ പങ്കെടുക്കുന്നുണ്ട്.