
പനാജി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി രംഗത്ത്. രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തിവച്ച് ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സൌത്ത് ഗോവ എംപിയും ഗോവയിലെ മുന്‍ മന്ത്രിയുമായ ഫ്രാൻസിസ്കോ സാർഡിൻഹ ആവശ്യപ്പെട്ടു.
ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3,570 കിലോമീറ്റർ പിന്നീടനാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ഇപ്പോള്‍ കര്‍ണാടകയില്‍ പ്രയാണം നടത്തുകയാണ്. 'ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പാർട്ടി താഴെത്തട്ടിനെ വളര്‍ത്താന്‍ ഇത് ആവശ്യമാണ്. രാഹുൽ ഗാന്ധി മികച്ച പ്രകടനമാണ് നടത്തുന്നത്.
എന്നാൽ ഇപ്പോഴത്തെ അവസ്ഥയില്‍ രാഹുല്‍ ഗാന്ധി ഉടൻ തന്നെ നിർത്തി തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലേക്കും ഗുജറാത്തിലേക്കും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിനിടെ സാർഡിൻഹ പനാജിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. .
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12 ന് ഒറ്റ ഘട്ടമായി നടക്കും ഡിസംബർ 8 ന് ഫലം പ്രഖ്യാപിക്കും. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഈ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ കോൺഗ്രസിന് വോട്ട് ചെയ്യാൻ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് ഇറങ്ങേണ്ടതുണ്ട്. ബിജെപിക്ക് വെല്ലുവിളി ഉയർത്താനും അവരെ പരാജയപ്പെടുത്താനും കഴിയുന്ന ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് സൗത്ത് ഗോവയിൽ നിന്നുള്ള ലോക്‌സഭാംഗം പറഞ്ഞു.
ശശി തരൂർ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറണമായിരുന്നു, കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ വഴിയൊരുക്കുകയായിരുന്നു വേണ്ടതെന്നും ഫ്രാൻസിസ്കോ സാർഡിൻഹ അഭിപ്രായപ്പെട്ടു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ 96 ശതമാനം പോളിംഗ്: ബാലറ്റ് പെട്ടികൾ ദില്ലിയിലേക്ക്