
തിരുവന്തപുരം: ഉദയ്പൂരിൽ ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ പിന്തുണയച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾ നമ്മുടെ സാഹോദര്യത്തോടെയുള്ള ജീവിതത്തെ താറുമാറാക്കാനേ ഉപകരിക്കൂ. സമാധാനവും ശാന്തിയും നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ച മുഖ്യമന്ത്രി നിയമം അതിന്റെ രീതിയിൽ മുന്നോട്ട് പോകുമെന്നും ട്വീറ്റ് ചെയ്തു.
കൊലപാതകത്തോടെ രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണ്. അക്രമസംഭവങ്ങൾ തടയാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും അടുത്ത ഒരു 24 മണിക്കൂര്‍ നേരത്തേക്ക് ഇൻ്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്.
കൊലപാതകികള്‍ കൃത്യത്തിന്‍റെ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. അതേസമയം കൊലപാതകക്കേസിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളിൽ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.കൂടാതെ ഉദയ്പൂരിലെ കൊലപാതകം എൻഐഎ അന്വേഷിക്കുമെന്നാണ് സൂചന. എൻഐഎ ഉദ്യോഗസ്ഥർ നാളെ തന്നെ രാജസ്ഥാനിൽ എത്തിയേക്കും.
ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നടന്നത് ഹീനകൃത്യമാണ്. മതത്തിൻ്റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ അറസ്റ്റ് സ്ഥീരീകരിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനസ്ഥിതി വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam