ഉദയ്പൂർ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം; മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ല: രാഹുൽ ഗാന്ധി
ഉദയ്പൂർ കൊലപാതകം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് സ്ഥീരീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ രാഹുൽ, നടന്നത് ഹീനകൃത്യമെന്നും കൂട്ടിച്ചേർത്തു. മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെയും ശിക്ഷിക്കണം. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനം നിലനിർത്താനായി എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് ഉടലെടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. തയ്യൽക്കടയുടമ കനയ്യലാൽ എന്നെയാളെയാണ് കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ അക്രമ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത നിർദ്ദേശം നൽകിയതായി പൊലീസ് അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ആവശ്യപ്പെട്ടു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും ഗവർണർ അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ തയ്യൽകാരനെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രവാചക നിന്ദ നടത്തിയ നുപുർ ശർമ്മയെ പിന്തുണച്ചതിനാണ് കൊലപാതകമെന്നും അക്രമികൾ പറഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് സ്ഥീരീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദയ്പൂർ കൊലപാതകം; പ്രതികളെ കസ്റ്റഡിയിലെടുത്തു, രാജസ്ഥാനിൽ അതീവ ജാഗ്രതാ നിർദ്ദേശം