
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോറിലെ വിഐടി സർവകലാശാലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങി. വിദ്യാർത്ഥികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കാമ്പസ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ കത്തിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള പരാതികൾ സർവകലാശാല അവഗണിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ കാമ്പസിൽ മഞ്ഞപ്പിത്തം ബാധിച്ച് കുറഞ്ഞത് മൂന്ന് വിദ്യാർത്ഥികളെങ്കിലും മരിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനാൽ നിരവധി ദിവസത്തേക്ക് സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിതരായതായി നിരവധി വിദ്യാർത്ഥികൾ ആരോപിച്ചു.
ഫാക്കൽറ്റി അംഗങ്ങൾ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചതായി ആരോപിക്കപ്പെട്ടതോടെ സംഘർഷം ഉടലെടുത്തു. അർദ്ധരാത്രിയോടെ വിദ്യാർത്ഥികൾ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കാറുകൾ, ഒരു ബസ്, ഒരു ആംബുലൻസ്, നിരവധി മോട്ടോർ സൈക്കിളുകൾ എന്നിവ അഗ്നിക്കിരയാക്കി. രോഷാകുലരായ വിദ്യാർത്ഥികൾ ചാൻസലറുടെ ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ നശിപ്പിച്ചു.
എബിവിപി പ്രവർത്തകർ പിന്നീട് കാമ്പസിലെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും കൂടുതൽ അക്രമങ്ങൾ തടയുന്നതിനുമായി സെഹോറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പൊലീസ് സംഘങ്ങളെ വിന്യസിച്ചു. വിഐടി ഭരണകൂടമോ ജില്ലാ അധികാരികളോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam