
ദില്ലി: തെരുവുനായ വിഷയത്തിലെ സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉത്തരവിൽ സുപ്രീംകോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് പനമരത്തിൽ മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ വെച്ച് നായ് കടിയേറ്റ വിഷയം പരാമർശിച്ചിട്ടുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 30 പേർക്ക് നായകളുടെ കടിയേറ്റതും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ആക്രമണവും എറണാകുളം ജനറൽ ആശുപത്രിയിലെ തെരുവുനായ ആക്രമണവും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ബസ് സ്റ്റാൻഡുകളിൽ നടന്ന തെരുവുനായ ആക്രമണത്തിൽ കോട്ടയത്തെയും കണ്ണൂരിലെയും സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടി.
പൊതു ഇടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ദേശീയപാതകളിൽനിന്ന് നായ്ക്കളെയും കന്നുകാലികളെയും മാറ്റണമെന്നും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളെ സംബന്ധിച്ച് 8 ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം നൽകണം. വീഴ്ച ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.