
ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത് തള്ളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച്. ഭരണഘടനയിലില്ലാത്ത കാര്യം കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ വ്യക്തമാക്കി. രാഷ്ട്രപതിയും ഗവർണറും ന്യായീകരണമില്ലാതെ ബില്ലുകൾ പിടിച്ചു വെച്ചാൽ കോടതിക്ക് ഇടപെടാം. എന്നാൽ, ഗവർണർ ഒപ്പു വെക്കാത്ത തമിഴ്നാട്ടിലെ ബില്ലുകൾക്ക് കോടതി അംഗീകാരം നൽകിയത് ഭരണഘടന വിരുദ്ധമെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ തീർപ്പു കൽപ്പിക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും പരമാവധി മൂന്നു മാസത്ത സമയപരിധിയാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് നേരത്തെ നിശ്ചയിച്ചത്. തമിഴ്നാട് ഗവർണർ തീരുമാനം എടുക്കാതെ പിടിച്ചു വെച്ച ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ രാഷ്ട്രപതി ഉന്നയിച്ച പതിനാല് ചോദ്യങ്ങൾക്കാണ് സുപ്രീംകോടതി ഇന്ന് മറുപടി നൽകിയത്. ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും കോടതി സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഇത് ഭരണഘടനയിൽ നിർദേശിക്കാത്ത കാര്യമാണ്. ഒരു ബില്ല് വന്നാൽ അതിന് അംഗീകാരം നൽകുകയോ നൽകാതിരിക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാൻ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഇതിൽ മന്ത്രിസഭയുടെ ഉപദേശം ഗവർണർക്ക് ബാധകമല്ല. എന്നാൽ, പിടിച്ചു വെക്കുന്ന ബില്ലുകൾ നിയമസഭയ്ക്ക് തിരിച്ചയക്കണം. നിയമസഭയുമായും സർക്കാരുമായുമുള്ള ചർച്ചയിലൂടെ ഇത് തീർപ്പാക്കണം. അനിശ്ചിതമായി കാരണമില്ലാതെ പിടിച്ചു വെച്ചാൽ കോടതിക്ക് നിയന്ത്രിത നിർദേശം രാഷ്ട്രപതിക്കും ഗവർണർക്കും നൽകാം. എന്നാൽ, പാസാകാത്ത ബില്ലുകൾ നിയമപരമാണോ എന്ന് പരിശോധിക്കാൻ കോടതിക്കാകില്ല.
ഗവർണ്ണർ ഒപ്പു വെക്കാത്ത ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുന്നത് ഇല്ലാത്ത അധികാരം കവരുന്ന നടപടിയെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല ഏറ്റെടുക്കാനാവില്ല. ബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കേണ്ടത്. അതുകൊണ്ട് പരസ്പര ചർച്ചയിലൂടെ വിഷയം പരിഹരിക്കണം എന്ന നിർദേശം കോടതി പല വട്ടം ഊന്നിപറഞ്ഞു. ബില്ലുകളുടെ കാര്യത്തിൽ വീണ്ടും കോടതികളിലേക്ക് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് വീണ്ടും ഹർജികൾ എത്താൻ ഇടയാക്കുന്നതാണ് സുപ്രീംകോടതി വിധി.
ബില്ലുകൾ തീർപ്പാക്കുന്നതിലെ സമയപരിധി എടുത്തു കളഞ്ഞത് കേന്ദ്ര സർക്കാരിന് ആശ്വാസമാകുകയാണ്. ഗവർണ്ണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കരുത് എന്ന കർശന നിർദേശം കോടതി നൽകിയെങ്കിലും ഇക്കാര്യത്തിൽ നിയമതർക്കം വീണ്ടും രൂക്ഷമാകും. തമിഴ്നാട് വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർക്കെതിരായ ഹർജി പിൻവലിച്ച കേരളത്തിനും വീണ്ടും സുപ്രീംകോടതിയിൽ എത്തേണ്ടി വരും.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബഞ്ച് നൽകിയ വിധി. ഒരു മാസം മുതൽ മൂന്നു മാസം വരെ സമയപരിധി നിശ്ചയിച്ചതോടെ ഇതിനു ശേഷം നടപടി എടുക്കാത്ത ബില്ലുകൾ പാസ്സായതായി കണക്കാക്കുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന നീക്കങ്ങൾക്ക് തടയിടുന്നതായിരുന്നു കോടതി നിർദേശം. സുപ്രീംകോടതി രാഷ്ട്രപതിയുടെ റഫൻറൻസിൽ വ്യക്തമാക്കിയ നിലപാടോടെ കാര്യങ്ങൾ മാറി മറിയുകയാണ്. ഗവർണർമാർക്ക് ബില്ലുകൾ അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാൽ, എത്രകാലം പിടിച്ചുവെക്കാം എന്ന് കോടതി നിർവചിക്കുന്നില്ല. കുറച്ചുകാലം പിടിച്ചു വച്ച ശേഷം ഗവർണർക്ക് രാഷ്ട്രപതിക്ക് ബില്ലുകൾ കൈമാറാം. രാഷ്ട്രപതിക്കും ഇതിൽ തീരുമാനമെടുക്കാൻ സമയം എടുക്കാനാകും. അതായത് രണ്ടംഗ ബഞ്ചിൻ്റെ വിധിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. കേന്ദ്രത്തിന് ഇത് വലിയ ആശ്വാസമാണ്. ഇത്തരം കേസുകൾ ഇനി വീണ്ടും കോടതികളിൽ എത്തും. തമിഴ്നാട് വിധിയുടെ അടിസ്ഥാനത്തിൽ ബില്ലുകൾ പിടിച്ചു വച്ചതിനെതിരായ ഹർജി കേരളം പിൻവലിച്ചിരുന്നു. ഇനി തർക്കമുണ്ടാകുന്ന ഓരോ ബില്ലിൻറെ കാര്യത്തിലും സംസ്ഥാനങ്ങൾക്ക് കോടതിയിൽ എത്തേണ്ടി വരും.
ഗവർണ്ണർമാർ ബില്ലുകൾ അകാരണമായി പിടിച്ചു വയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന കർശന നിരീക്ഷണം കോടതി നടത്തിയിട്ടുണ്ട്. ഇങ്ങനെയുണ്ടായാൽ രാഷ്ട്രപതിക്ക് പോലും നിർദ്ദേശം നല്കാനുള്ള നിയന്ത്രിത അധികാരം കോടതി നിലനിറുത്തുകയും ചെയ്യുന്നു. അപ്പോഴും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ബില്ലുകൾ വച്ചു താമസിപ്പിക്കാനുള്ള നീക്കങ്ങൾ ഗവർണ്ണർമാർ ഈ വിധിക്കു ശേഷവും തുടരാനാണ് സാധ്യത.