
മുംബൈ: രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതി അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. വോർളി കടൽമുഖത്താണ് സംഭവം. ഞായറാഴ്ച രാവിലെ 6.30 ഓടെ വോർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അടുത്തുള്ള പോഡാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാദർ മാട്ടുംഗ പ്രദേശവാസിയായ രാജലക്ഷ്മി രാം കൃഷ്ണനാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
അമിത വേഗത്തില്‍ എത്തിയ കാര്‍ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് ഉയര്‍ന്ന തെറിച്ച ശേഷം രാജലക്ഷ്മി താഴേക്ക് വീഴുകയായിരുന്നു. രാജലക്ഷ്മിയുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. ടെക്‌നോളജി കമ്പനിയായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയിരുന്നു രാജലക്ഷ്മി.
മുംബൈ മാരത്തണില്‍ അടക്കം പങ്കെടുക്കുന്ന സ്ഥിരം ഓട്ടക്കാരി ആയിരുന്നു രാജലക്ഷ്മി. അടുത്തിടെ ടാറ്റ മുംബൈ മാരത്തൺ 2023 ൽ പങ്കെടുത്ത രാജലക്ഷ്മി ശിവാജി പാർക്കിൽ നിന്നുള്ള ഒരു ജോഗർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. സംഭവത്തില്‍ സുമർ മർച്ചന്‍റ് എന്ന 23 കാരനായ ഡ്രൈവറെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. ടാറ്റ നെക്‌സോൺ ഇവി കാറില്‍ സുമര്‍ മര്‍ച്ചന്‍റ് അമിതവേഗത്തിലാണ് എത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. യുവാവിനെതിരെ ചുമത്തേണ്ട വകുപ്പുകള്‍ ഇതുവരെ പൊലീസ് തീരുമാനിച്ചിട്ടില്ല. മദ്യലഹരിയിലാണോ വാഹനം ഓടിച്ചതെന്ന് അറിയാനുള്ള പരിശോധനയും നടത്തിയെന്നാണ് വിവരം. യുവതിയെ ഇടിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് സുമർ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ബൈസൺവാലിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam