
പറ്റ്ന : ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക. നിലവില്‍ പാർട്ടികൾ തമ്മില്‍ പ്രാഥമിക ചർച്ചകള്‍ നടക്കുന്നുണ്ട്. ഇത് അനുസരിച്ച് ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനായുള്ള കരുനീക്കങ്ങളാണ് തേജസ്വിയാദവ് നടത്തുന്നത്. പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും ആയിരിക്കും. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവുമാകും ലഭിക്കുക. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകും.
മാറി നില്‍ക്കുന്ന സിപിഐ എംഎല്‍ മന്ത്രിസഭയില്‍ ചേരാൻ തീരുമാനിച്ചാല്‍ പാർട്ടികള്‍ക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം വന്നേക്കും. സിപിഐഎംഎല്‍ പ്രതിനിധികളോട് മന്ത്രി സഭയിൽ ചേരാൻ നിതീഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 18 എന്ന കടംപിടിത്തത്തിൽ നിന്നും ആര്‍ജെഡി പിന്നോട്ട് പോകേണ്ടി വന്നേക്കും. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആകും മന്ത്രിസഭയില്‍ ചേരണമോയെന്നതില്‍ സിപിഐഎംഎല്‍ തീരുമാനമെടുക്കുക.
ജാതി -പ്രാദേശിക പ്രാതിനിഥ്യം ഉറപ്പ് വരുത്തിയാകും മന്ത്രിസഭാ രൂപികരണമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 2024 ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് വിശദീകരിക്കുന്നു. ഇന്ന് ദില്ലിയിലുള്ള തേജസ്വി യാദവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ സന്ദർശിക്കും. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും കാണും. അതേസമയം ബിജെപിക്കാരനായ സ്പീക്കർ വിജയ് കുമാർ സിൻഹ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആണ് മഹാസഖ്യത്തന്‍റെ തീരുമാനം. 24 ന് പ്രത്യേക സമ്മേളനം ചേർന്ന് സർക്കാര്‍ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കും. അതിന് പിന്നാലെ തന്നെ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ പ്രമേയവും അവതരിപ്പിക്കും.
പ്രധാനമന്ത്രി പദം തൻ്റെ മനസ്സിൽ ഇല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam