
ബംഗളുരു: മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകിയ കേസില്‍ മെഡിക്കൽ വിദ്യാർത്ഥിനി അറസ്റ്റില്‍. സെമിനാറിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് അറസ്റ്റിലായ ഈ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥിനി വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ഉള്ളാൾ പൊലീസ് ആണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിൽ എടുത്തത്. സെമിനാറിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥിനി വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഈ ആഴ്ച ആദ്യം ഡെറലക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണിയെ തുടർന്ന് വലിയ സുരക്ഷാ വിന്യാസം നടത്തേണ്ടി വന്നിരുന്നു. ജൂൺ നാലിന് രാവിലെ 8.45ഓടെ ആശുപത്രിയിലേക്ക് അജ്ഞാതനായ ഒരാളിൽ നിന്ന് അഞ്ച് ബോംബ് ഭീഷണി കോളുകൾ ലഭിച്ചു. ആശുപത്രി വളപ്പിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ എന്നിവർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും വിപുലമായ സുരക്ഷാ പരിശോധനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ ഏകദേശം 30 ഉദ്യോഗസ്ഥരെയാണ് ആശുപത്രിയിൽ വിന്യസിച്ചത്. പ്രധാന കെട്ടിടവും പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടെ ആശുപത്രി കാമ്പസിൽ 10 മണിക്കൂർ നീണ്ട സൂക്ഷ്മമായ തെരച്ചിൽ നടന്നു. എന്നാല്‍ സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല.
പിന്നീട്, ഇതേ മെഡിക്കൽ വിദ്യാർത്ഥിനി തന്നെ ഒരു പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ സെക്ഷൻ 352(2), 352(4) വകുപ്പുകൾ പ്രകാരം ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഫോറൻസിക്, സാങ്കേതിക അന്വേഷണങ്ങളിൽ ബോംബ് ഭീഷണി കോളുകൾ ചെയ്തത് വിദ്യാർത്ഥിനി തന്നെയാണെന്ന് തെളിഞ്ഞു. സെമിനാറിൽ പേപ്പർ അവതരിപ്പിക്കുന്നത് ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥിനി കോളുകൾ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയും കോളുകൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ തെളിവായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam