വോട്ട് തേടി തരൂർ കേരളത്തിൽ തുടരും; പ്രതീക്ഷ യുവ വോട്ടിൽ, പിസിസികളുടെ നിലപാടിൽ അതൃപ്തി അറിയിക്കും

By Web TeamFirst Published Oct 5, 2022, 6:53 AM IST
Highlights

ഖാർഗെക്ക് പരസ്യ പിന്തുണ നൽകിയ മുതിർന്ന നേതാക്കളെ നേരിട്ട് കണ്ട് ഇനി തരൂർ വോട്ട് അഭ്യർഥിക്കില്ല


തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ടഭ്യർത്ഥിക്കും. കെപിസിസി അംഗങ്ങളുമായി തരൂർ ഫോണിലൂടെ വോട്ട് അഭ്യർത്ഥന തുടരുകയാണ്.അതേസമയം കെ സുധാകരൻ, വീഡി സതീശൻ,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ആരും ഇന്ന് തിരുവനന്തപുരത്തു ഇല്ല. ഖാർഗെക്ക് പരസ്യ പിന്തുണ നൽകിയ മുതിർന്ന നേതാക്കളെ നേരിട്ട് കണ്ട് ഇനി തരൂർ വോട്ട് അഭ്യർഥിക്കില്ല. 

 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ നിർദേശം ലംഘിച്ചു കെപിസിസി അധ്യക്ഷൻ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ തരൂരിന് അതൃപ്‌തി ഉണ്ട്. യുവാക്കളുടെ വോട്ടിൽ ആണ് തരൂരിന്റെ പ്രതീക്ഷ . കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പിസിസികൾ നിലപാട് പ്രഖ്യാപിക്കുന്നതിൽ കടുത്ത അതൃപ്തിയുമുണ്ട് ശശി തരൂരിന് . തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശങ്ങൾ അട്ടിമറിക്കപ്പെടുന്നത് തരൂർ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്തും. 

പ്രചാരണത്തിന് വേണ്ട സൗകര്യങ്ങൾ പിസിസികൾ ഒരുക്കി നൽകണമെന്ന നിർദ്ദേശം ലംഘിക്കുന്നതും,പ്രധാന നേതാക്കൾ അകന്ന് നിൽക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്. ഇതിനിടെ പിസിസികളുടെ പിന്തുണ മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് ഉറപ്പിച്ചു തുടങ്ങി. സംസ്ഥാന നേതാക്കളെ ഫോണിൽ വിളിച്ച് പിന്തുണ തേടുന്ന ഖാർഗെ താനാണ് ഹൈക്കമാൻഡ് സ്ഥാനാർഥിയെന്നും താഴേ തട്ടിലേക്ക് അറിയിക്കുന്നുണ്ട്

നേതാക്കളാരും ഉണ്ടായില്ല, പക്ഷേ കെപിസിസി ആസ്ഥാനത്ത് സ്വീകരണമൊരുക്കി പ്രവർത്തകർ, വോട്ടിന് ഒരേ വിലയെന്ന് തരൂർ

click me!