
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി. ജനിച്ചവരെല്ലാം സമന്മാരെന്നതാണ് പാര്‍ട്ടി തത്വശാസ്ത്രം എന്നും വേദിയിൽ വിജയ് പ്രഖ്യാപിച്ചു. സാമൂഹ്യനീതിയിൽ ഊന്നിയ മതേതരസമൂഹമാണ് ടിവികെ ലക്ഷ്യമിടുന്നതെന്നും വേദിയിൽ പ്രഖ്യാപനം നടത്തി.
ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.
Read also: ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; 'ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി'
വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം. പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 19 പ്രമേയങ്ങളായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.
നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്‍പി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam