വീണ്ടും പിളർപ്പിൻ്റെ വക്കിൽ നിൽക്കെ ഉദ്ധവ് താക്കറെയുടെ വൻ പരസ്യ പ്രഖ്യാപനം; 'ഞാൻ അധ്യക്ഷ പദം ഒഴിയാൻ തയ്യാർ'

Published : Jun 20, 2026, 09:10 AM IST
uddhav Thackeray

Synopsis

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും കടുത്ത പ്രതിസന്ധിയിൽ. ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറുപേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞതോടെ, അണികൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഉദ്ധവ് പ്രഖ്യാപിച്ചു.ഇത് ട്രെയിലർ മാത്രമാണെന്നും യഥാർത്ഥ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും ഏക്നാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി.

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം വീണ്ടും കടുത്ത പ്രതിസന്ധിയിൽ. പാർട്ടിയുടെ ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറുപേരും പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് വിമതപക്ഷത്തേക്ക് നീങ്ങിയതോടെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതിന് പിന്നാലെ, അണികൾക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ താൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. ശിവസേന സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവ് താക്കറെയുടെ വൈകാരിക പ്രതികരണം.

ഉദ്ധവ് പക്ഷത്തെ 9 ലോക്‌സഭാ എംപിമാരിൽ 6 പേരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗം ഇവർ ബഹിഷ്കരിച്ചു. വിമത എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ട് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവർ ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേരുമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് താൻ പോരാട്ടം ഉപേക്ഷിക്കില്ലെന്നും, പദവിക്ക് യോഗ്യനല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ദിവസം പടിയിറങ്ങുമെന്നും അദ്ദേഹം അണികളോട് പരസ്യമായി പ്രഖ്യാപിച്ചത്. ഒരു സാധാരണ പ്രവർത്തകനെ പാർട്ടി അധ്യക്ഷനാക്കാൻ താൻ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എംപിമാരുടെ കൂറുമാറ്റത്തിൽ തങ്ങൾക്ക് വോട്ട് ചെയ്ത വോട്ടർമാരോട് അദ്ദേഹം മാപ്പുചോദിച്ചു. ശിവസേന കോൺഗ്രസിൽ ലയിക്കാൻ പോവുകയാണെന്ന പ്രചാരണങ്ങളെ ഉദ്ധവ് താക്കറെ തള്ളി. 30 വർഷം ബിജെപിയോടൊപ്പം സഖ്യത്തിലുണ്ടായിരുന്നിട്ടും ശിവസേന അതിൽ ലയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് കോൺഗ്രസിൽ ലയിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തേക്കാൾ ഭേദമാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാന്തരമായി നടന്ന ശിവസേന സ്ഥാപക ദിനാഘോഷത്തിൽ ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രങ്ങളെ വഞ്ചിച്ച് കോൺഗ്രസിന്റെയും എൻസിപിയുടെയും മടിയിൽ ഇരിക്കുകയാണ് ഉദ്ധവ് താക്കറെയെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് വെറും ട്രെയിലർ മാത്രമാണെന്നും യഥാർത്ഥ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു. പുലി ഒറ്റയ്ക്കേ വരൂ എന്ന് പറഞ്ഞ ഷിൻഡെ, ബാലാസാഹേബിന്റെ യഥാർത്ഥ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നത് തങ്ങളുടെ വിഭാഗമാണെന്നും അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും അദ്ദേഹം യോഗത്തിൽ പ്രശംസിച്ചു. 2022-ൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വലിയ പിളർപ്പിന് ശേഷം ഉദ്ധവ് താക്കറെ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. വിപ്പ് ലംഘിച്ച വിമത എംപിമാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം
കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ദില്ലിയിൽ