
ലഖ്നൗ: ഒരേസമയം 25 സ്കൂളുകളിൽ ജോലി ചെയ്ത് ഒരുകോടിയിലേറെ രൂപ സ്വന്തമാക്കി അധ്യാപിക. അനാമിക ശുക്ലയെന്ന അധ്യാപികയാണ് ഇത്രയും സ്കൂളുകളിൽ ജോലി ചെയ്തത്. ഉത്തർപ്രദേശ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ (ജെജിബിവി) അധ്യാപികയാണ് ഇവർ. സംഭവവുമായി ബന്ധപ്പെട്ട് അനാമികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു.
അധ്യാപകരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് തട്ടിപ്പ് കണ്ടെത്തിയത്. ബേസിക് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ ഡാറ്റാബേസ് തയ്യാറാക്കുകയാണ്. ഇതിന്‍റെ നടപടികൾക്കിടെയാണ് അനാമിക 25 വ്യത്യസ്ത സ്കൂളുകളിൽ ജോലി ചെയ്യുന്നതായുള്ള രേഖകൾ കാണുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അമേഠി, അംബേദ്കർനഗർ, റായ്ബറേലി, പ്രയാഗ്‍രാജ്, അലിഗഡ് തുടങ്ങിയ ജില്ലകളിലാണ് ഇവർ അധ്യാപികയായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഫെബ്രുവരി വരെയുള്ള 13 മാസത്തിനിടെ ഒരു കോടി രൂപയോളമാണ് ഇവർ ശമ്പളമായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിരിക്കുന്നത്.
വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരോപണങ്ങൾ ശരിയാണെങ്കിൽ അധ്യാപകനെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. സതീഷ് ദ്വിവേദി പറഞ്ഞു. സുതാര്യതയ്ക്കായാണ് ഡിജിറ്റൽ ഡാറ്റാബേസ് രൂപീകരിച്ചതെന്നും വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam