
ലഖ്‌നൗ: എഴുപത് യാത്രക്കാരുമായി ദില്ലിയിൽ നിന്ന് ഗോണ്ടയിലേക്ക് പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ആഗ്ര - ലഖ്‌നൗ എക്സ്പ്രസ്‌വേയിൽ മധ്യപ്രദേശിലെ ഇൻഡോറിന് സമീപം അശോക്‌നഗറിലാണ് സംഭവം. ടോൾ പ്ലാസയെത്തുന്നതിന് അര കിലോമീറ്റർ മുൻപ് ബസ് പൊടുന്നനെ തീപിടിച്ച് കത്തിയെന്നാണ് വിവരം. എന്നാൽ തീ ആളിക്കത്തുന്നതിന് മുൻപ് യാത്രക്കാരായ 70 പേരെയും ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലാണ് 70 പേരുടെയും ജീവൻ രക്ഷിച്ചത്. ഓടിക്കൊണ്ടിരിക്കെ ഒരു ടയറിലാണ് ആദ്യം തീപിടിച്ചതെന്നും കാരണം വ്യക്തമല്ലെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് ശേഷം റോഡിൽ നിന്ന് ബസ് ഒരു വശത്തേക്ക് മാറ്റി ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കി. ബസ് പൂർണമായും കത്തി നശിച്ചു. യാത്രക്കാരുടെ സാധനങ്ങളും കത്തിനശിച്ചെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.