
മുംബൈ:യില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഫിഫ ലോകകപ്പില്‍ നോര്‍വേ ഫുട്‌ബോള്‍ ടീമിന്റെ ആവേശകരമായ മാതൃക പിന്‍തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. മുംബൈയില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു സംഭവം. ടൂര്‍ണമെന്റിലുടനീളം നോര്‍വേ ആരാധകര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവതരിപ്പിച്ച ഐക്കണിക് 'വൈക്കിംഗ് റോ' മാതൃകയാക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എര്‍ലിംഗ് ഹാലന്‍ഡ്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് തുടങ്ങിയ പ്രമുഖ താരങ്ങളും ആരാധകരോടൊപ്പം ഈ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, മഴയെ അവഗണിച്ചും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതും ഈ ആഘോഷരീതി അനുകരിക്കുന്നതും കാണാം. എന്നാല്‍ ഇതില്‍ ഒരു ചെറിയ മാറ്റമുണ്ടായിരുന്നു. സാധാരണയായി ഈ ആചാരത്തിനിടയില്‍ പങ്കെടുക്കുന്നവര്‍ 'റോ' എന്നാണ് ആര്‍ത്തുവിളിക്കാറുള്ളതെങ്കില്‍, ഈ വിദ്യാര്‍ത്ഥികള്‍ അത് മാറ്റി 'രാജി വെക്കുക' (resign) എന്നാണ് മുഴക്കിയത്.
the iconic Norway Viking Row being done at the student protest in India pic.twitter.com/L8OWmO2WRK
— sohom (@AwaaraHoon) July 23, 2026
നീറ്റ്-യു ജി 2026 പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സിജെപി സംഘടിപ്പിച്ച ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം. വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ആരംഭിച്ച ഇത്, ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക കാമ്പെയ്‌നായി മാറിയിരിക്കുകയാണ്. പരീക്ഷാ പ്രക്രിയയില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക, പരീക്ഷാ പ്രക്രിയയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുക, ബാധിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
ജൂണ്‍ 20-ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറിലാിരുന്നു പ്രതിഷേധത്തിന് തുടക്കമായത്. തുടര്‍ന്ന് ജൂലൈ 20-ലെ 'ചലോ സന്‍സദ്' മാര്‍ച്ചിലൂടെ സമരം പുതിയൊരു ഘട്ടത്തിലെത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും പ്രതിഷേധം കൂടുതല്‍ തീവ്രമാക്കുകയും ചെയ്തു.
ബിഹാറിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഗോവയിലും രാജസ്ഥാനിലും ഈ പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ഈ പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന് അധികാരികള്‍ ഉറപ്പുനല്‍കുന്നത് വരെ സമരം തുടരുമെന്നാണ് വാങ്ചുക് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam