തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി. വിജയ് തമിഴ്നാടിന് വിപത്താണെന്നും പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വിഷയം മാറ്റുകയാണെന്നും ഡിഎംകെ ആരോപിച്ചു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി ആരോപിച്ചു. സഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിന് പകരം 1970-കളിലെ കാര്യങ്ങൾ പറഞ്ഞ് വിഷയം തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡി.എം.കെ വിമർശിച്ചു.

സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകൾ പറയുക മാത്രമാണ് സഭയിൽ വിജയ് ചെയ്തത്. സർക്കാരിയ കമ്മീഷനെ കുറിച്ച് സഭയിൽ സംസാരിച്ച വിജയ്ക്ക് സർക്കാരിയ കമ്മീഷൻ എന്താണെന്ന് വിജയ്ക്ക് അറിയാമോ എന്ന് ഉദയനിധി ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ നോക്കി വായിക്കുക മാത്രമാണ് വിജയ് ചെയ്യുന്നതെന്ന് ഉദയനിധി പരിഹസിച്ചു. സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന് ശേഷം എത്രയോ തവണ ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയിട്ടുണ്ട്. അഴിമതിയുടെ പേരിൽ ജയിലിൽ പോയ ചരിത്രം ഡി.എം.കെ മുഖ്യമന്ത്രിമാർക്കില്ല. എന്നാൽ യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പിന്റെ കേസ് നേരിടുന്ന വ്യക്തിയാണ് വിജയ്. സ്വന്തം മന്ത്രിസഭയിലെ ലഹരി ഉപയോഗിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.