
ന്യൂഡൽഹി: ഭർത്താവിനെ മറ്റൊരു യുവതിയുടെ ഫ്ളാറ്റിൽ കണ്ടതിനെത്തുടർന്ന് തർക്കവും അടിപിടിയും. ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി-2 ടൗൺഷിപ്പിലെ ഫ്ളാറ്റിലാണ് യുവതികൾ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വൈറലായി.
നോയിഡയിൽ താമസിക്കുന്ന യുവതിയുടെ ഭർത്താവിനെ ഇയാളുടെ സുഹൃത്തായ മറ്റൊരു യുവതിയുടെ ഫ്ളാറ്റിൽ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. യുവതിയും ഭർത്താവും പിരിഞ്ഞ് താമസിക്കുന്നവരാണ്. ഇവരുടെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും കേസിനായി കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ, യുവാവ് കോടതിയിൽ ഹാജരായില്ല. ഇതോടെ ഭാര്യ ഭർത്താവിനെ തിരഞ്ഞെത്തി. ഇതിനിടെയാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ മറ്റൊരു യുവതിയുടെ ഫ്ളാറ്റിൽ ഭർത്താവിനെ കണ്ടത്. ഇതാണ് അടിപിടിയിലും തർക്കത്തിലും കലാശിച്ചത്.
യുവതികൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതോടെ ഫ്ളാറ്റിന് മുന്നിൽ അയൽക്കാരും മറ്റും തടിച്ചുകൂടിയിരുന്നു. സംഭവത്തിന് പിന്നാലെ രണ്ട് യുവതികളും പൊലീസിനെ സമീപിച്ചു. പൊലീസിൽ പരാതി പറഞ്ഞെങ്കിലും ഇരുവരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തായ യുവതിയെ സഹായിക്കാനായാണ് യുവാവ് ഇവരുടെ ഫ്ളാറ്റിലെത്തിയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഈ യുവതി ഫ്ളാറ്റ് ഒഴിഞ്ഞ് പോവുകയായിരുന്നു. ഈ സമയം സാധനങ്ങൾ ഫ്ളാറ്റിൽനിന്ന് കൊണ്ടുപോകാൻ സഹായത്തിനായാണ് യുവാവിനെ വിളിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രേഖാമൂലം പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam