'വിരട്ടേണ്ട; ഞങ്ങൾ ഗുജറാത്തിലേക്ക്'; ബിജെപിക്ക് മറുപടിയുമായി സിസോദിയ
ദില്ലി : ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മദ്യനയത്തിൽ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും ബിജെപിയിൽ ചേർന്നാൽ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ വെളിപ്പെടുത്തി. എന്നാൽ തന്നെ പാട്ടിലാക്കാൻ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താൻ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. തനിക്കെതിരായ കേസുകൾ വ്യാജമാണ്. കഴിയുന്നതെല്ലാം ചെയ്തോളൂ. പക്ഷേ കേസുകളെടുത്ത് വിരട്ടാൻ നോക്കരുത്. അത് പ്രായോഗികമല്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്നും ദില്ലി മോഡൽ ഗുജറാത്തിലും നടപ്പാക്കുമെന്നും സിസോദിയ അറിയിച്ചു. ആംആദ്മിപാര്‍ട്ടി ഗുജറാത്തിന്റെ മുഖം മാറ്റുമെന്നും സിസോദിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
സിസോദിയക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. വിലക്കയറ്റത്തിലും, തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഭാവി രാഷ്ട്രീയ നീക്കം വ്യക്തമാക്കി കെജ്രിവാളും സിസോദിയയും 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലേക്ക് പുറപ്പെട്ടു.
അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്തുകൊണ്ട് മദ്യനയം പിന്‍വലിച്ചുവെന്ന ചോദ്യത്തിലെ സിസോദിയയുടെയും സര്‍ക്കാരിന്‍റെയും മൗനം കുറ്റസമ്മതമാണെന്നാണണ് ബിജെപി ആരോപിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ സമയം നല്‍കിയിട്ടും മറുപടി നല്‍കാത്ത കെജ്രിവാളാണ് അഴിമതിയുടെ സൂത്രധാരനെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി. ഇതിനിടെ കേസില്‍ പെട്ട മലയാളി വിജയ് നായര്‍ക്കെതിരെ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിജയ് നായര്‍ക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളയും ഇടപാടുകളെയും കുറിച്ചാണ് അന്വേഷണം. വിജയ് നായരെ കൂടാതെ കേസില്‍ പെട്ട മറ്റൊരു മലയാളി അരുണ്‍ രാമചന്ദ്രന്‍ പിള്ളക്കുമെതിരെ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
വലവിരിച്ച് കേന്ദ്ര ഏജന്‍സികൾ, മദ്യനയത്തിൽ കുരുങ്ങി ആംആദ്മി, സിസോദിയ അകത്താകുമോ ?
मेरे पास भाजपा का संदेश आया है- “आप” तोड़कर भाजपा में आ जाओ, सारे CBI ED के केस बंद करवा देंगे
मेरा भाजपा को जवाब- मैं महाराणा प्रताप का वंशज हूँ, राजपूत हूँ। सर कटा लूँगा लेकिन भ्रष्टाचारियो-षड्यंत्रकारियोंके सामने झुकूँगा नहीं। मेरे ख़िलाफ़ सारे केस झूठे हैं।जो करना है कर लो
അതേ സമയം, മദ്യനയത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സിബിഐ പരിശോധിക്കാൻ തീരുമാനിച്ചു. ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാർച്ചിൽ 1000 ലോഫ്ലോർ ബസുകൾ വാങ്ങിയതിലാണ് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടിൽ അഴിമതി ഉണ്ടെന്നാരോപിച്ച് മുൻ ഗവർണർ അനിൽ ബൈജാൽ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയതിന്റെ നിർദേശ പ്രകാരമാണ് ഇപ്പോൾ സിബിഐ നടപടി. അതേസമയം മദ്യനയ കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതൽ പ്രതികളെ ഇന്ന് ചോദ്യം ചെയ്തേക്കും.
'ഇതില്‍ എന്ത് അത്ഭുതം'; സിബിഐ റെയ്ഡിനെ പിന്തുണച്ച് ഷീല ദീക്ഷിതിന്‍റെ മകന്‍
ദില്ലി മദ്യനയ കേസ്
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.