
ചെന്നൈ: ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെയും ഡിഎംകെയും ഒരുമിച്ച് നിൽക്കണമെന്ന വി സി കെയുടെ (വിടുതലൈ ചിരുതൈകൾ കച്ചി) നിർദ്ദേശം ഡിഎംകെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തങ്ങളെ വഞ്ചിച്ച കോൺഗ്രസിനും വിസികെയ്ക്കും എതിരെ കടുത്ത വിമർശനമാണ് ഡിഎംകെ ഉയർത്തുന്നത്. കേരളത്തിലും പശ്ചിമ ബംഗാളിലും പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ ദേശീയ തലത്തിൽ 'ഇന്ത്യ' സഖ്യത്തിന്‍റെ ഭാഗമായി തുടരുന്ന മാതൃക തമിഴ്‌നാട്ടിലും നടപ്പാക്കണമെന്നായിരുന്നു വിസികെ അധ്യക്ഷൻ തോൽ തിരുമാവളവന്‍റെ നിർദ്ദേശം. ഇതിനെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് മുന്നണിയിലെ ഭിന്നത പരസ്യമായത്.
എന്നാൽ, ഈ നിർദ്ദേശം പൂർണ്ണമായും തള്ളിയ ഡിഎംകെ എംപി ഗണപതി പി രാജ്‌കുമാർ, കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് തുറന്നടിച്ചു. ഭരണം പിടിച്ച ടിവികെ സർക്കാരിൽ മന്ത്രിസ്ഥാനം നേടാൻ മാത്രമായി ഒൻപത് വർഷത്തെ സഖ്യം കോൺഗ്രസ് ഉപേക്ഷിച്ചതായും, ഇപ്പോൾ വിസികെയെ ഒരു ദൂതനായി ഉപയോഗിച്ച് തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള, ബംഗാൾ മാതൃകകൾ പ്രായോഗികമല്ലെന്നും പാർലമെന്‍റിൽ ഒരു പ്രതിനിധി പോലുമില്ലാത്ത ടിവികെയെ എങ്ങനെയാണ് 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പെടുത്തുകയെന്നും അദ്ദേഹം ചോദ്യമുയർത്തി. തങ്ങളുടെ മുഖ്യ പ്രത്യയശാസ്ത്ര ശത്രു ബിജെപി തന്നെയാണെന്ന് വ്യക്തമാക്കിയ രാജ്‌കുമാർ, കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞത് മുന്നണിക്ക് വലിയ തിരിച്ചടിയാണെന്നും ഇത് പരിഹരിക്കാൻ സമയമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഡിഎംകെയെ പ്രധാന രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ്‍യോടാണ് തിരുമാവളവൻ ആദ്യം സംസാരിക്കേണ്ടതെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ഭരണം നഷ്ടമായതിന് പിന്നാലെ ഭൂരിപക്ഷമില്ലാത്ത ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസും വിസികെയും ഐയുഎംഎല്ലും മുന്നോട്ട് വരികയും മന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തിരുന്നു. സിപിഐയും സിപിഎമ്മും സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിക്കെതിരെ പ്രാദേശിക ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് കോൺഗ്രസ് എംപി ജ്യോതിമണി വാദിക്കുമ്പോഴും, ഡിഎംകെ കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നത് തമിഴ്‌നാട്ടിൽ 'ഇന്ത്യ' സഖ്യത്തിന്‍റെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam