തമിഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ 19 അംഗ സംഘമെത്തി; ഒരാളെ പിടികൂടി; മറ്റുള്ളവരെ കുറിച്ച് വിവരമില്ല

By Web TeamFirst Published May 24, 2020, 10:54 PM IST
Highlights

തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ നെയ്യാറ്റിൻകര സ്വദേശി നിരീക്ഷണത്തിൽ കഴിയാതെ പുറത്ത് കറങ്ങി നടക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്

തിരുവനന്തപുരം: അതിർത്തി വഴി അനധികൃതമായി ആളുകൾ തിരുവനന്തപുരം ജില്ലയിലേക്ക് എത്തുന്നത് വ്യാപകമാകുന്നു. തമിഴ്നാട്ടിൽ നിന്ന് പാസില്ലാതെ എത്തിയ 19 അംഗസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാസില്ലാത്തതിനാൽ ഇയാളെ നിരീക്ഷണത്തിൽ പാർപ്പിക്കാനാകില്ലെന്ന് ആരോഗ്യപ്രവർത്തകർ നിലപാടെടുത്തതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.

തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ നെയ്യാറ്റിൻകര സ്വദേശി നിരീക്ഷണത്തിൽ കഴിയാതെ പുറത്ത് കറങ്ങി നടക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. നാഗർകോവിലിൽ നിന്ന് പാസില്ലാതെ 19 പേർ അടങ്ങുന്ന സംഘമായാണ് തിരുവനന്തപുരത്ത് വന്നതെന്ന് സെന്തിൽ വ്യക്തമാക്കി. പ്രധാന ചെക്‌പോസ്റ്റ് ഒഴിവാക്കി പനച്ചമൂട് അതിർത്തി വഴിയാണ് ഇവർ വന്നത്. അതിർത്തി ഭാഗത്ത് കൂടി നടന്നുവന്ന് കേരളത്തിലെത്തി മറ്റ് വാഹനങ്ങളിൽ കയറി വീടുകളിലേക്ക് പോകുകയായിരുന്നു. 

Read more: ആഭ്യന്തര വിമാന സര്‍വീസ് നാളെ ആരംഭിക്കും; തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങള്‍

പിടിയിലായ ആളെ നിരീക്ഷണത്തിലേക്ക് മാറ്റാനായി ആരോഗ്യപ്രവർത്തകരെ വിളിച്ചെങ്കിലും പാസില്ലാതെ വന്നതിനാൽ നിരീക്ഷണത്തിലേക്ക് മാറ്റാനാകില്ലെന്ന് ഇവർ നിലപാടെടുത്തു. നാട്ടുകാർ പ്രതിഷേധിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷമാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇയാൾക്കൊപ്പമെത്തിയ ബാക്കി ഉളളവർ എവിടെയുണ്ട് എന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. രോഗവ്യാപനമുളള മേഖലകളിൽ നിന്നടക്കം നിരവധി പേർ സമാനമായി അതിർത്തി കടക്കുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. 

Read more: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

click me!