അടിമലത്തുറ കയ്യേറ്റം: നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു: ഇംപാക്ട്

By Web TeamFirst Published Mar 4, 2020, 10:15 AM IST
Highlights

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. 

തിരുവനന്തപുരം: അടിമലത്തുറയിലെ ലത്തീൻ പള്ളികമ്മിറ്റിയുടെ തീരം കയ്യേറ്റത്തിൽ തുടർ നടപടികളുമായി സർക്കാർ. നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. നാളെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കളക്ട‍ർ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ പള്ളി ഭൂമി വിറ്റുവെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. ഇതിൽ ഒമ്പതേക്കർ മൂന്ന് സെന്‍റുകളായി തിരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്‍റർ നിർമിച്ചു. 55 സെന്‍റ് റവന്യൂഭൂമി കയ്യേറുകയും ചെയ്തു. അങ്ങനെ കേരളത്തിന്‍റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്കുൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയതും മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റതും. 

ഇവിടെ പട്ടയം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് റവന്യൂ മന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നു. ഇത് സർക്കാർ, പുറമ്പോക്ക് ഭൂമിയാണ്. വില കൊടുത്തു വാങ്ങിയ ഈ ഭൂമിയിൽ ഉള്ള പണം മുഴുവൻ ചെലവാക്കി മത്സ്യത്തൊഴിലാളികൾ വീട് കെട്ടി. ഇവിടെ കുടിവെള്ള, വൈദ്യുതി കണക്ഷന് അപേക്ഷിച്ചപ്പോൾ അത് പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും, സർക്കാർ പിന്തുണയോടെ ഈ നിർമിതികൾ അനുവദിക്കാൻ കഴിയില്ലെന്നും റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയുമടക്കം നിലപാടെടുക്കുകയും ചെയ്തിരുന്നു. 

എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോ‍ർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:

Read more at: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍

click me!