ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി വൈകുന്നതെന്ത്? സര്‍ക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Jan 27, 2020, 2:50 PM IST
Highlights

മുൻ മന്ത്രികൂടി ഉൾപ്പെട്ട കേസായതിനാല്‍ കൂടുതൽ സമയം ആവശ്യമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയിൽ തീരുമാനം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും

കൊച്ചി: ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നതിനുള്ള അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ മന്ത്രിക്കെതിരെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം . 

മുൻ മന്ത്രികൂടി ഉൾപ്പെട്ട കേസായതിനാല്‍ കൂടുതൽ സമയം ആവശ്യമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ അപേക്ഷയിൽ ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ ആരോപണിക്കുന്നത്. 

പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ്

2014ൽ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമ്മിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. പദ്ധതി പൂർത്തിയാക്കിയത് പതിനേഴ് കോടി രൂപയ്ക്കാണ്. രണ്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. 

ഇബ്രാഹിം കുഞ്ഞിന് വീണ്ടും കുരുക്ക്, മണപ്പുറം പാലം അഴിമതിയിലും പ്രോസിക്യൂട്ട് ചെയ്യാൻ ഹർജി

പാലത്തിന് ഉപയോഗിച്ച നിർമ്മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്‍റെ പക്കൽ ഇല്ലെന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹർജിക്കാരന്‍റ ആരോപണം. സർക്കാർ ഈ അപേക്ഷയിൽ തുടരുന്ന അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

click me!