
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ. ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് കേസ്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധം പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു തീര്‍ത്തും സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തി.
പ്രതിഷേധം പ്രകടനം വലിയ വൈകാരികമായിട്ടാണ് ഉണ്ടായത്. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവിന് നേരെ കൊലപാതക ശ്രമം കേരളത്തിൽ നടത്തുമ്പോൾ അത് വലിയ രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളിലേക്ക് പോകും. പ്രകടനത്തിന്റെ ഭാഗമായി പങ്കെടുത്തു. പ്രകടനത്തിൽ വവൈകാരികമായ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നൽക്കുമ്പോൾ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു പോകും. പക്ഷെ, സിപിഎമ്മിനെയും പുരോഗമന സംഘടനങ്ങളെയും സംബന്ധിച്ച് ഒരു രാഷ്ട്രീയമുണ്ട്. അത് സ്ത്രീകൾക്കൊപ്പവും അരികുവൽക്കരിക്കപ്പെട്ടവര്‍ക്കൊപ്പവും നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ്. ഞാൻ എല്ലാ ഘട്ടത്തിലും സ്ത്രീപക്ഷ നിലപാടുകൾ ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്. അത് ചെറിയ പ്രതികരണങ്ങളിലും വാക്കിലും അത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. പ്രചരിപ്പിക്കുന്ന വിഷ്വൽ കട്ട് ചെയ്ത് എടുക്കുന്നത് മാത്രമാണ്. മുഴുവനായിട്ടുള്ള വീഡിയോ ലഭ്യമാണ്.
ജീവിതത്തിൽ ഒരിക്കലും അങ്ങനെയൊരു ആരോപണം കേൾക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല. ഞങ്ങളാരും അങ്ങനെ ചെയ്യുന്നവരും അല്ല. ആദ്യമായിട്ടല്ലല്ലോ ഞാൻ ഇങ്ങനെ ആക്രമണം നേരിടുന്നത്. ചില സ്ക്രോളുകൾ കണ്ടാൽ, ഞാൻ ഏതെ പ്രസംഗത്തിലോ യോഗത്തിലോ സംസാരിച്ചത് പോലെയാണ് കാണിക്കുന്നത്. ഇടതുപക്ഷത്ത് നിൽക്കുന്ന ഒരു സ്ത്രീയെന്ന നിലയിലാണ് ഇങ്ങനെ ആക്രമിക്കുന്നത്. മുഖമില്ലാത്ത പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. വനിതാ മന്ത്രിയെ ആക്രമിച്ചത് പോലെ തന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തി പെടുത്തുന്നതാണ്, അസഭ്യം പറഞ്ഞു, തെറിവിളിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നത്. പ്രചരണങ്ങൾ നടത്തുന്നവര്‍ വസ്തുതകൾ മനസിലാക്കണം, പ്രചാരണത്തിൽ നിന്ന് പിന്നോട്ടുപോകണമെന്നും ചിന്ത പറഞ്ഞു. മുദ്രാവാക്യം വിളി തിരുത്താനും, അത് ഏറ്റുവിളിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്നും ചിന്ത ജെറോ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam