
കോഴിക്കോട്: പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നിൽ എന്നാണ് സിപിഎം കണക്ക്. തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരിൽ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു കയറും. തലശ്ശേരിയിൽ 20,000 വോട്ടിന് ജയിച്ചു കയറും എന്നും സിപിഎം കണക്കുകൂട്ടുന്നു. സിപിഎം അടിത്തട്ടിൽ നിന്ന് നൽകിയിട്ടുള്ള കണക്കാണിത്.
ഇത്തവണ സിപിഎമ്മിന്റെ കണക്കെടുപ്പ് അടിത്തട്ടിൽ നിന്ന് നൽകിയിരിക്കുന്നത് ആശങ്കയോടെയാണ്. മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഉറച്ച വോട്ടുകൾ, അനുഭാവി വോട്ടുകൾ, സ്ഥാനാർത്ഥി വ്യക്തിഗതമായി നേടുന്ന വോട്ടുകൾ എന്ന നിലയിലാണ് കണക്കെടുത്തിരിക്കുന്നത്. അഴീക്കോട് ഇത്തവണ മത്സരം കടുത്തെന്നാണ് സിപിഎം വിലയിരുത്തൽ. ഇവിടെ 3000 വോട്ടിന് ജയിക്കും എന്നാണ് ലീഗ് അവകാശപ്പെടുന്നത്. എന്നാൽ സിപിഎം കണക്കിൽ സുമേഷ് 7000 വോട്ടിന് പിന്നിലാണ്. പാർട്ടി വോട്ട് കണക്കിൽ പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിന് പിന്നിലാണ്. അതേസമയം ഇരു മണ്ഡലത്തിലും വ്യക്തിഗത മികവിൽ വിജയിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പയ്യന്നൂരിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്നും ഭൂരിപക്ഷം 10000 - 20000ത്തിലേക്ക് താഴ്ന്നേക്കാമെന്നുമാണ് സിപിഎം വിലയിരുത്തൽ. തളിപ്പറമ്പിൽ 2000 - 3000 വോട്ടിന് ജയിക്കും എന്നും സിപിഎം കണക്കുകൂട്ടുന്നു.
അതേസമയം കോഴിക്കോട് നാല് മണ്ഡലങ്ങളിൽ മാത്രമാണ് ഉറപ്പായും ജയിക്കും എന്ന വിലയിരുത്തലിൽ സിപിഎം എത്തിയത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ ജയിക്കും എന്നാണ് സിപിഎം വിലയിരുത്തൽ. അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തൽ. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. വടകരയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ നിർണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും ഇടതു സ്ഥാനാർത്ഥികൾ കണക്കിൽ പിന്നിലെങ്കിലും വ്യക്തിഗത വോട്ട് കൂടി ലഭിച്ചാൽ ജയിച്ചു കയറും എന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കനത്ത പോരാട്ടം എന്നും സിപിഎം വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam