
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകരെ നിയന്ത്രിക്കാൻ ആകുന്നില്ലെന്ന വിമർശനമാണ് ജില്ലാകമ്മിറ്റിക്ക് നേരെ ഉയർന്നത്. നേതൃത്വത്തിന് പ്രവർത്തകരുടെ മേലുള്ള നിയന്ത്രണം നഷ്ടമായെന്നും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ഇത്തരം സംഭവങ്ങൾ കർശനമായി തടയണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തോട് സി പി എം സംസ്ഥാന സമിതി ചൂണ്ടികാട്ടി. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലടക്കമാണ് സംസ്ഥാന സമിതിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത്.
അതേസമയം ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ച ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ ഇന്ന് രാവിലെ നടപടി സ്വീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്‍റ് ആഷികിനെയും നേമം ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡി വൈ എഫ് ഐ തീരുമാനമുണ്ട്. ഇന്ന് ചേർന്ന തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യോഗമാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഈ സംഭവങ്ങൾ സി പി എമ്മിന് വലിയ ക്ഷീണമായി. ഇതാണ് സി പി എം സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിക്കെതിരെ വിമർശനത്തിന് ഇടയാക്കിയത്.
ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപാനം, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൂട്ടത്തല്ലും നടന്നിരുന്നു. നഗരത്തിലെ ബാറിൽ തുടങ്ങിയ തല്ല് പിന്നീട് തിരുവനന്തപുരത്ത് ആശുപത്രികളിലടക്കം 4 പൊലീസ് സ്റ്റേഷൻ പരിധികളിലായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലായി മാറിയുന്നു. സംഭവത്തിൽ വധശ്രമത്തിനടക്കം പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവങ്ങൾ സി പി എമ്മിന് വലിയ ക്ഷീണമായി. ഇതാണ് സി പി എം സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിക്കെതിരെ വിമർശനത്തിന് ഇടയാക്കിയത്.