
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത് (DGP Anil Kant). ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥർക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാന്‍ കർശന നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ഉന്നതതല യോഗത്തിലെടുത്ത തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യുമ്പോഴാണ് പൊലീസ്-ഗുണ്ടാ ബന്ധത്തെ കുറിച്ച് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയത്. ഗുണ്ടകളെ പിടികൂടി വിശദമായ പരിശോധനയിലേക്ക് പോകുമ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം തെളിയുന്നുണ്ട്.
ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരെ സഹായിച്ചവർക്കെതിരെയും കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ശ്രദ്ധിക്കണം. വർഗീയ കലാപങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാലക്കാട് ഉണ്ടായതുപോലുള്ള കൊലപാതകങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. വർഗീയ വിദ്വേഷം ആളികത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കണം. ആലപ്പുഴയിൽ എസ്ഡിപിഐ-ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു നേതാവ് നടത്തിയ കൊലവിളി പ്രസംഗം ഇന്‍റലിജന്‍സ് മേധാവി യോഗത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്ത് വൻ മോഷണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതും ചർച്ചയായി. ഇതരംസ്ഥാനത്ത് നിന്നുമെത്തുന്ന മോഷണ സംഘങ്ങളെയും ജയിലിൽ നിന്നുമിറങ്ങിയ മോഷ്ടാക്കളെയും നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചു. പൊലീസ് മാന്യമായി പെരുമാറണെന്നും അതു ഉറപ്പുവരുത്തേണ്ടത് ജില്ലാ പൊലീസ് മേധാവിമാരുടെ കൂടി ഉത്തരവാദിത്തമാണെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam