
കോഴിക്കോട്: ഏക മകന്‍റെ മരണകാരണമറിയാതെ കഴിഞ്ഞ ആറു വർഷമായി നീറി ജീവിക്കുകയാണ് കോഴിക്കോട് ഫറോഖിലെ (Feroke) ഒരു കുടുംബം. 2014 ഒക്ടോബര്‍ ഒന്നിനാണ് ദിജിനെ ഫറോഖ് പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 29 ന് കോളേജില്‍ നിന്നുളള വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ദിജിനെ ഫറോഖ് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു കൂട്ടുകാരും അധ്യാപകരും അവസാനമായി കണ്ടത്.
യാത്രക്കിടെ ദിജിന് നടക്കാന്‍ ബുദ്ദിമുട്ടുണ്ടെന്ന് അറിയിച്ചപ്പോൾ മരുന്ന് വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റ് പ്രശ്‍നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് കോളേജ് അധികൃതരുടെ പ്രതികരണം. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും അധ്യാപകർ അറിയിച്ചു. ദിജിന്‍ പാലത്തില്‍നിന്നും താഴേക്ക് ചാടിയത് കണ്ടെന്ന അന്നേദിവസം സ്റ്റേഷനിലുണ്ടായിരുന്ന ലോക്കോ പൈലറ്റിന്‍റെ സാക്ഷിമൊഴിയടക്കം പരിഗണിച്ചാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.
ഫറോഖ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയെന്നായിരുന്നു കണ്ടെത്തല്‍. 2019 ല്‍ അമ്മ മിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് കേസ് വീണ്ടും അന്വേഷിച്ചെങ്കിലും പഴയ നിഗമനത്തില്‍ തന്നെയാണെത്തിയത്. എന്നാല്‍ ദിജിന്‍റെ രക്ഷിതാക്കള്‍ക്ക് ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്. ഫറോക്ക് കോളേജിലെ എംബിഎ വിദ്യാർത്ഥിയായിരുന്ന ദിജിന്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം മാതാപിതാക്കള്‍ അംഗീകരിക്കുന്നില്ല. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam