പൊതുവിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനൊപ്പം, സ്കൂളുകളിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കാനും തീരുമാനമായി.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ കൂടുതൽ ഊർജിതമാക്കാനും പുതിയ ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാനും യോഗം നിർദ്ദേശിച്ചു. ഫയൽ തീർപ്പാക്കൽ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണൽ ഡയറക്ടറും (ജനറൽ) നേരിട്ട് നേതൃത്വം നൽകിക്കൊണ്ട് തുടർപരിശോധനകൾ നടത്തുകയും റിപ്പോർട്ട് അപ്പപ്പോൾ തന്നെ സർക്കാരിന് കൈമാറുകയും വേണം.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ആമുഖം സ്കൂളുകളിലെ സ്പെഷ്യൽ അസംബ്ലികളിൽ വായിക്കേണ്ടതാണ്. സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി, നിലവിൽ സൗകര്യമുള്ള സ്കൂളുകളിലും ഇനി പണികഴിപ്പിക്കാൻ പോകുന്ന കെട്ടിടങ്ങളിലും ബാക്ബെഞ്ചർ സംവിധാനം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പുതിയ കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളിൽ എസിയും നിർബന്ധമായും ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും.
ലിഫ്റ്റ് സൗകര്യവും റാമ്പും
മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള കുട്ടികൾക്കായി റാമ്പും പ്ലാനിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കും. സ്കൂൾ വിനോദയാത്രകളിൽ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും, വകുപ്പിന്റെ ഉത്തരവുകൾ ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കുട്ടികൾക്ക് കൂടുതൽ സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ആഘോഷവേളകളിലും സ്വന്തം ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകും. അധ്യാപകർ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. പഠനനിലവാരം ഉയർത്തുന്നതിനുള്ള സബ്ജക്ട് മിനിമം പദ്ധതി ഫലപ്രദമായി തുടരുന്നതോടൊപ്പം, പിടിഎ, എസ്എംസി, പൂർവ്വവിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കുട്ടികൾക്ക് റിഫ്രഷ്മെന്റ് അടക്കമുള്ള പഠന പിന്തുണാ പരിപാടികൾ ഒരുക്കുന്ന കാര്യം പരിഗണിക്കും. കൂടാതെ, കുട്ടികൾക്ക് അനുവദിച്ചിട്ടുള്ള അവധിക്കാലം മറ്റു തടസ്സങ്ങളില്ലാതെ അവർക്ക് പൂർണ്ണമായും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും.
വകുപ്പിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിജിലൻസ് സംവിധാനം വിപുലീകരിക്കും. ഡിഡി, ഡിഇഒ, എഇഒ മാർ ഓഫീസിലെ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിനൊപ്പം സ്കൂൾ സന്ദർശനങ്ങളും പരിശോധനകളും നടത്തി റിപ്പോർട്ടുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നേരിട്ട് കൈമാറണം. ഓരോ മാസവും നടന്ന പരിശോധനകളും സ്വീകരിച്ച നടപടികളും സംബന്ധിച്ച വിവരങ്ങൾ ഡയറക്ടർ കൃത്യമായി മന്ത്രിയെ അറിയിക്കേണ്ടതാണ്.
സർക്കാർ ഉത്തരവുകൾ നടപ്പാക്കാൻ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. സ്കൂൾ പിടിഎ, എസ്എംസി, പൂർവ്വവിദ്യാർത്ഥി സംഘടനകൾ എന്നിവയ്ക്ക് പ്രത്യേക ബൈലോയും സബ്ജില്ല മുതൽ സംസ്ഥാന തലം വരെ ഭാരവാഹികളും ഉടൻ നിലവിൽ വരും. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐഎഎസ്, അഡീഷണൽ ഡയറക്ടർമാരായ ഷിബു, സന്തോഷ്, എസ്എസ്കെ, എസ്‌സിഇആർടി ഡയറക്ടർമാർ, സംസ്ഥാനത്തെ മുഴുവൻ ഡെപ്യൂട്ടി ഡയറക്ടർമാർ, ആർഡിഡിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


