പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പിഎസ്എൽവി വിക്ഷേപണങ്ങളിലെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരത്തെ വിഎസ്എസ്‌സി സന്ദർശിച്ചു. ദൗത്യത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് സൂചന

തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്തെത്തി. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ഇത് മുൻനിർത്തിയുള്ള തിരുത്തലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.