
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി പരിക്കേറ്റ നാലു വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ അലംകൃതയുള്ളത്. ഇന്നലെ ഉണ്ടായ അപകടത്തിൽ അലംകൃതയുടെ അച്ഛൻ ഷിബു മരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ ആംബുലന്‍സ് ഓടിച്ച മെയില്‍ നേഴ്സിന്‍റെയും, ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരിൽ ബൈക്ക് നിർത്തിയതിനിടെയാണ് ഷിബുവും മകൾ അലംകൃതയും അപകടത്തിൽപ്പെട്ടത്.
ഇരുവരെയും ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല.അലംകൃതയുടെ ഇന്നലെ മുതൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലാണ്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത് അമലിന് വണ്ടി കൈമാറുകയായിരുന്നുവെന്നാണ് വിവരം.
അമലിനും വിനീതിനും എതിരെ വെഞ്ഞാറമൂട് പൊലീസ് അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡി.കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയന് കീഴിലെ ആംബുലൻസാണ് അപകടമുണ്ടാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam