
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. മുസ്ലീം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന ആളാണ് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
മുന്നാക്കസംവരണവിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവൻ ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ ആരോപിച്ചിരുന്നു. സംവരണത്തിനെതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകളാണ്. പ്രകടനപത്രികയിൽ കോൺഗ്രസിന്‍റെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനായില്ല. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെത്തന്നെയാകും സഹായിക്കുകയെന്നും എ വിജയരാഘവൻ എഴുതി. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവൻ രൂക്ഷമായി വിമർശിച്ചു. ഈ സാഹചര്യത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്...
പറയാതെ വയ്യ
തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്‌മകമായ സന്ദര്ഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും.
Read Also: 'മുന്നാക്കസംവരണത്തിൽ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിന്', ലീഗിനെതിരെ വീണ്ടും വിജയരാഘവൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam