
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം വിവാദമാകുന്നു. സംസ്ഥാനത്തെ 221 അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് ഒരുമിച്ച് മാറ്റിയത്. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് നിർദ്ദേശം നൽകിയത്. ഗതാഗത വകുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ വകുപ്പിൽ മുറുമുറുപ്പ് ഉയർന്നു. വകുപ്പിൽ ജനറൽ ട്രാൻസ്‌ഫർ വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായാണ് എഎംവിമാരെ ഇപ്പോൾ സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.