
മടിക്കേരി: കര്‍ണാടകയിലെ കുടകിലെ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്ക് വേണ്ടിയുള്ള തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ശരണ്യയുടെ സഹ പ്രവർത്തകർ. തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്കോഡോ ഇല്ലെന്നും ഉദ്യോഗസ്ഥർ കള്ളം പറയുന്നെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. ശരണ്യയെ കാണാതായത് അറിഞ്ഞ ഉടനെ കൊച്ചിയിൽ നിന്നും കുടകിൽ എത്തിയതാണ് ഇവർ. ശരണ്യ തങ്ങളുടെ ടീമിലെ ഏറ്റവും ബോൾഡ് ആയിട്ടുള്ള ടീം ലീഡർ ആണെന്നാണ് സഹപ്രവർത്തകർ പറയുന്നത്. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടകിലെത്തിയത്.
ഇന്ന് വളരെ വൈകിയാണ് തെരച്ചിൽ ആരംഭിച്ചതെന്നും രാവിലെ 10.30ന് മാത്രമാണ് സംഘം മുകളിലേക്ക് പോയതെന്നും ശരണ്യയുടെ സുഹൃത്ത് പറഞ്ഞു. ശരണ്യയെ അവസാനമായി കണ്ട സ്ഥലത്ത് എത്താൻ തന്നെ നാലു മണിക്കൂറോളം എടുക്കും. അതിനാൽ തന്നെ തെരച്ചിലിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. ഡ്രോണും ഡോഗ് സ്ക്വാഡും ഒക്കെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ, ഇവിടെ അത്തരമൊരു പരിശോധന നടക്കുന്നില്ല. സോളോ ട്രക്കിങിന് പോയിട്ട് നല്ല മുൻപരിചയം ഉള്ള ആളാണ് ശരണ്യയെന്നും ടീമിലെ വളരെ ബോള്‍ഡായിരുന്ന വ്യക്തിയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ഈ മാസം രണ്ടിനാണ് ശരണ്യ കുടക് തടിയന്‍റെ മോൾ മലയിൽ ട്രക്കിങിനായി എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയിൽ ട്രെക്കിങിന് അനുമതിയുള്ളത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. ശരണ്യയും മറ്റു ഒമ്പത് പേരടങ്ങുന്ന സംഘവുമാണ് ട്രക്കിങിനായി പോയിരുന്നതെന്നും ബാക്കിയുള്ളവര്‍ തിരിച്ചുവന്നെങ്കിലും ശരണ്യ തിരിച്ചുവന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച തെരച്ചിൽ ഇന്നും തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam