
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ അപകടമുണ്ടായ ക്വാറിയെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ എസ് പ്രേംകൃഷ്ണൻ. പരാതി വിശദമായി അന്വേഷിക്കുമെന്നും അനുവദിച്ച പരിധി കഴിഞ്ഞും പാറ പൊട്ടിച്ചോ എന്ന് പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. ക്വാറി പ്രവർത്തനം നിർത്തി വെപ്പിച്ചു. ശ്രമകരമായ ദൗത്യമായിരുന്നു നടന്നത്. ഇന്നലെ രക്ഷാപ്രവർത്തനം നടന്നപ്പോൾ തന്നെ മണ്ണിടിഞ്ഞിരുന്നു. റിസ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് ആലപ്പുഴയിൽ നിന്ന് ബൂം എസ്കവേറ്റർ എത്തിച്ചത്. മറ്റ് കാഷ്വാലിറ്റികൾ ഇല്ലാതെ ദൗത്യം പൂർത്തിയാക്കാർ കഴിഞ്ഞുവെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രക്ഷാ ദൗത്യത്തിൻ്റെ പ്ലാനുകൾ പല തവണ മാറ്റേണ്ടി വന്നുവെന്ന് ദൗത്യ സംഘം - ഫയർഫോഴ് ടീം പറഞ്ഞു. വലിയ റിസ്ക് എടുത്ത ദൗത്യമായിരുന്നു. മണ്ണിടിച്ചിൽ പ്രശ്നം ഇല്ലായിരുന്നെങ്കിൽ കൈകൾ കൊണ്ട് തന്നെ പാറകൾ മാറ്റാൻ കഴിയുമായിരുന്നു. ജീവന് പോലും ഭീഷണിയുള്ളത് കൊണ്ട് അങ്ങനെ മുന്നോട്ട് പോയില്ല. ബൂം എസ്കസ്റ്റർ എത്തിച്ചത് ഗുണം ചെയ്തുവെന്നും സംഘം പറഞ്ഞു.
പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹവും കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.
ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ പ്രത്യേക റോപ്പുകൾ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിൻറെ ക്യാബിന് മുകളിൽ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയായിരുന്നു. മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിന് ശേഷം വൈകുന്നേരമാണ് ലോങ് ബൂം ഹിറ്റാച്ചി എത്തിച്ചതും മൃതദേഹം പുറത്തെത്തിച്ചതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam