
ദില്ലി: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. ഷാഫിപറമ്പിലിൻ്റെയും, കൊടിക്കുന്നിൽസുരേഷ് എംപിയുടെയും പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനാണെന്ന് കോടതി വിമർശിച്ചു. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.