
തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിൽ നിന്നും തോക്കും തിരയും നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. ജബൽപ്പൂർ പരിസരത്ത് 150 കിലോ മീറ്ററോളം റെയിൽവെ ട്രാക്കിൽ പരിശോധിച്ചിട്ടും പൊലീസ് സംഘത്തിന് തോക്കും തിരയും കണ്ടെത്താനായില്ല. നിരവധി ദുരൂഹതകൾ നിലനിൽക്കെ പൊലീസ് സംഘം നാളെ കേരളത്തിലേക്ക് തിരിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ എസ്ഐയുടെ തോക്കും തിരയും നഷ്ടമായി, ദുരൂഹത
സിനിമാകഥയെ വെല്ലും വിധത്തിലാണ് കാര്യങ്ങൾ. കാണാതായ തോക്കും തിരയും എവിടെയാണെന്ന് ഇപ്പോഴും ഒരു പിടിയുമില്ല. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആർ ബറ്റാലിയനിലെ എസ്ഐ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയും അടങ്ങിയ ബാഗാണ് കാണാതായത്. ജബൽപ്പൂർ പരിസരത്ത് വെച്ചാണ് ബാഗ് നഷ്ടമായതെന്നാണ് സൂചന. ഈ ഭാഗങ്ങളിലെ 150 കിലോ മീറ്റർ റെയിൽവെ ട്രാക്കിൽ കേരള പൊലീസ് സംഘാംഗങ്ങൾ അരിച്ചുപെറുക്കി. പക്ഷെ ഒന്നും കിട്ടിയില്ല. ഒടുവിൽ തോക്കും തിരയും ഇല്ലാതെ സംഘം മടങ്ങുകയാണ്.
സംഘത്തിൻറെ ചുമതലയുണ്ടായിരുന്ന കെഎപി ത്രീ കമാണ്ടൻറിനോട് ബറ്റാലിയൻ ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡ്യൂട്ടിക്ക് പോയ സംഘം തിരിച്ചെത്തിയശേഷം ആയുധം നഷ്ടമായതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചേക്കും. ആ റൂട്ടിൽ ഇനിയും കേരള പൊലീസ് സംഘം തോക്ക് തേടി പോകുമെന്നർത്ഥം. എസ്ഐയുടെ തോക്ക് അടങ്ങിയ ബാഗ് എസ്എപി ക്യാമ്പിലെ ഒരു ഇൻസ്പെക്ടർ വലിച്ചെറിഞ്ഞുവെന്ന് എം എസ് പിയിലെ ഒരു എസ് ഐ കമാണ്ടൻറിനെ അറിയിച്ചതും സംഭവത്തിലെ ദുരൂഹത കൂട്ടുന്നുണ്ട്. എന്നാൽ ഇത് കള്ളമെന്നാണ് ആരോപണവിധേയനായ ഇൻസ്പെക്ടർ പറയുന്നത്. സംഘാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി ആയുധം വലിച്ചെറിഞ്ഞതാണോ അതോ മോഷണം പോയതാണോ അങ്ങിനെ സംശയങ്ങൾ പലതും ബാക്കി. മധ്യപ്രദേശ പൊലീസ് ഇതിനകം സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam