ട്രെയിൻ പോയ വഴികളിലെല്ലാം കേരള പൊലീസ് സംഘം പരിശോധന നടത്തുകയാണ്. എന്താണ് തോക്കിനും തിരക്കും സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല.

ഭോപ്പാൽ: മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതിൽ ദുരൂഹത. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടർ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരൻ മൊഴി നൽകിയതോടെയാണ് വിവാദം മുറുകിയത്. തോക്ക് തപ്പി പൊലീസ് സംഘം ഇപ്പോഴും രാജസ്ഥാനിൽ തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആർ ബറ്റാലിയനിലെ എസ്ഐ വിശാഖിൻറെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയുമാണ് കാണാതായത്. ഉറക്കമെഴുന്നേറ്റ് നോക്കുന്നതിനിടെയാണ് തോക്കും തിരയും നഷ്ടമായത് അറിയുന്നതെന്നാണ് വിശാഖ് പറയുന്നത്. സംഘത്തിൻറെ ചുമതലയുള്ള കെഎപി മൂന്നാം ബറ്റാലിയൻ കമാണ്ടൻറിനെ വിശാഖ് വിവരം അറിയിച്ചു. കേരള പൊലീസ് ട്രെയിൻ അരിച്ചുപെറുക്കി അന്വേഷണം നടക്കുന്നതിനിടെ എംഎസ്എപിയിലെ ഒരു എസ്ഐ ഒരു പ്രധാനം വിവരം കമാണ്ടൻറിനെ അറിയിക്കുന്നത്.

എസ് എ പി ക്യാമ്പിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഒരു ഇൻസ്പെക്ടർ വിശാഖിൻറെ തോക്കും തിരയും അടങ്ങിയ ബാഗ് പുറത്തേക്കെറിയുന്നത് കണ്ടു എന്നായിരുന്നു ഈ മൊഴി. ഇതോടെ സംഭവത്തിന്റെ സ്ഥിതി ഗൗരവ സ്വഭാവത്തിലായി. പിന്നാലെയാണ് കമാണ്ടൻറ് ബറ്റാലിയൻ ചുുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ വിവരം അറിയിക്കുന്നത്.

എന്നാൽ എസ്ഐ പറഞ്ഞത് കള്ളമെന്നും എസ്ഐയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എപി ഇൻസ്പെകടർ എഡിജിപിക്ക് പരാതി നൽകി. മധ്യപ്രദേശ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ട്രെയിൻ പോയ വഴികളിലെല്ലാം കേരള പൊലീസ് സംഘം പരിശോധന നടത്തുകയാണ്. എന്താണ് തോക്കിനും തിരക്കും സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം