
കോട്ടയം: ബിജെപി നേതാക്കളുടെ പ്രസ്താവനകളിൽ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തിൽ എൻഎസ്എസ് നേതൃത്വം. രാഷ്ട്രീയ പാർട്ടിയുമായി ഏറ്റുമുട്ടേണ്ട എന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. എൻഎസ്എസ് ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്നും എൻഎസ്എസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം ദില്ലി എൻഎസ്എസ് യൂണിയന്റെ പരിപാടിയിൽ വെച്ചാണ് ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്നലെ പ്രതികരിച്ചത്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. ചില രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പ്രോട്ടോക്കോൾ പാലിക്കണം എന്ന് പറയുന്നതാണ് പ്രശ്നമെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു. സുരക്ഷയുടെ ഭാഗമായി നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ലെന്നാണ് എൻഎസ്എസ് നിലപാട്. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam